വയറ്റിനുള്ളില്‍ കത്രികയുമായി മാസങ്ങളോളം; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ഷിന ഹൈക്കോടതിയിലേക്ക്

ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ഷിന ഹൈക്കോടതിയിലേക്ക്. പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക മറന്നുവച്ചത്. സംഭവത്തെ തുടര്‍ന്ന് ഒരു കോടി രൂപയാണ് ഹര്‍ഷിന നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച ശേഷമാണ് ഹര്‍ഷിന ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുക. കേസില്‍ ചൊവ്വാഴ്ച പൊലീസ് കുന്ദമംഗലം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ ഡോക്ടര്‍മാരെയും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ആരോഗ്യ വകുപ്പ് അനുമതി നല്‍കിയിരുന്നു.

മലപ്പുറം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ സികെ രമേശന്‍, സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ എം ഷഹന, മെഡിക്കല്‍ കോളേജ് സ്റ്റാഫ് നഴ്‌സുമാരായ എം രഹന, കെജി മഞ്ജു എന്നിവരാണ് കേസിലെ നാല് പ്രതികള്‍. പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അനുമതി നല്‍കിയിരുന്നു.