കാല്‍കഴിച്ചൂട്ട്; ആചാരങ്ങളില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി

തൃപ്പൂണിത്തറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ കാല്‍കഴിച്ചൂട്ട് വഴിപാട് തുടരാമെന്ന് വ്യക്തമാക്കി ഹൈക്കോടതി. ആചാരാനുഷ്ഠാനങ്ങളില്‍ ദേവസ്വം ബോര്‍ഡിനോ സര്‍ക്കാരിനോ ഇടപെടാന്‍ കഴിയില്ല. കാല്‍കഴിച്ചൂട്ട് വിവാദമായതോടെ ചടങ്ങിന്റെ പേര് സമാരാധന എന്ന് പുനര്‍നാമകരണം ചെയ്തത് നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു.

ഭക്തരല്ല, തന്ത്രിയാണ് 12 ശാന്തിമാരുടെ കാലുകള്‍ കഴുകുന്ന ചടങ്ങ് നടത്തുന്നത്. കാല്‍കഴിച്ചൂട്ട്, പന്ത്രണ്ട് നമസ്‌കാരം എന്നി പേരുകളിലാണ് ചടങ്ങ് അറിയപ്പെടുന്നത്. ഇത് സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് കോടതിക്ക് വിശദീകരണം നല്‍കിയിരുന്നു. ചടങ്ങില്‍ തെറ്റില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കാല്‍കഴിച്ചൂട്ടിനെതിരെ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തീര്‍പ്പാക്കി കൊണ്ടാണ് ഉത്തരവിറക്കിയത്.

വഴിപാട് സംബന്ധിച്ച് വിവാദമായതോടെയാണ് ജസ്റ്റിസ് അനില്‍. കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി അജിത് കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സ്വമേധയ ഹര്‍ജി പരിഗണിച്ചത്. ഭക്തരെക്കൊണ്ട് കാല്‍ കഴുകിപ്പിക്കുന്നു എന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കോടതി പറഞ്ഞു.

പുറത്ത് കാണാത്ത വിധത്തില്‍ പന്ത്രണ്ട് ബ്രാഹ്‌മണരെ ഇരുത്തിയാണ് കാല്‍കഴുകിച്ചൂട്ട് നടത്തുന്നത്. പാപപരിഹാരത്തിനായി നടത്തുന്നുവെന്ന് പറയുന്ന വഴിപാടിന് 20,000 രൂപയാണ് ഈടാക്കുന്നത്. സംഭവം പുറത്ത് വന്നതോടെ ഇത്തരം ആചാരങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചിരുന്നു.