കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി; ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നു

കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. മലപ്പുറം പാലത്തിങ്ങല്‍ പ്രദേശത്താണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെ ഒരു വീടിനോട് ചേര്‍ന്ന് നടത്തുന്ന ഫാമിലെ കോഴികളാണ് പക്ഷിപ്പനി ബാധിച്ചു ചത്തതായി സ്ഥിരീകരിച്ചിരിക്കുന്നത് എന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.

ചത്ത കോഴികളുടെ സാമ്പിളുകള്‍ ശേഖരിച്ച് അധികൃതര്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഭോപ്പാലിലേക്കയച്ച മൂന്ന് സാമ്പിളുകളില്‍ രണ്ടും പോസീറ്റിവാണെന്നാണ് അധികൃതര്‍ക്ക് കിട്ടിയ വിവരം. ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ മലപ്പുറം കളക്ട്രറേറ്റില്‍ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. പാലത്തിങ്ങല്‍ പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളേയും കൊന്നു കത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള തിയതിയും സമയക്രമവും ഉടനെ തീരുമാനിക്കും.

നേരത്തെ കോഴിക്കോട് ജില്ലയില്‍ രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലും വേങ്ങരയിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.