സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ശമ്പളവും പെന്‍ഷനും മുടക്കാനാവില്ലെന്ന് ധനവകുപ്പ്

ശമ്പളപരിഷ്‌ക്കരണത്തിന് പിന്നാലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ട് സംസ്ഥാനം. ജനങ്ങളുടെ ജീവിതചിലവ് കൂടുമ്പോള്‍ കടുത്ത പ്രസിസന്ധിക്കിടയിലും ശമ്പളവും പെന്‍ഷനും മുടക്കാനാകില്ലെന്ന് ധനവകുപ്പ് സൂചിപ്പിച്ചു. കടുത്ത സാമ്പത്തിക അച്ചടക്കം കാട്ടാതെ ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കിയതോടെ തുടങ്ങിയ സാമ്പത്തിക പ്രതിസന്ധി പുതിയ സാമ്പത്തിക വര്‍ഷം കൂടുതല്‍ രൂക്ഷമാവുകയാണ്..

തിരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പ് ശമ്പളപരിഷ്‌ക്കരണം പ്രാബല്യത്തില്‍ വന്നതോടെയാണ് സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കം കൂടിയത്. പ്രതിമാസം അയ്യായിരം കോടിക്ക് മുകളിലാണ് ശമ്പളത്തിനും പെന്‍ഷനുമായി ഖനജാവില്‍ നിന്ന് ചിലവാകുന്നത്. കൂടാതെ നൂറ് കോടിക്കടുത്ത് ക്ഷേമപെന്‍ഷനും. കോവിഡ് കാലത്ത് റവന്യൂനഷ്ടമുണ്ടായപ്പോള്‍ ശമ്പളം പരിഷ്‌ക്കരണം നടത്തിയ ഏക സംസ്ഥാനമായിരുന്നു കേരളം.

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യം കടംതിരിച്ചടയ്ക്കാനായി കൂടുതല്‍ തുക മാറ്റിവെയ്‌ക്കേണ്ടി വന്നതും സാമ്പത്തിക പ്രതിസന്ധി തീവ്രമാക്കി. വരുന്ന മാസം വിവിധ ഗഡുക്കളായി നാലായിരം കോടി രൂപ കടമെടുക്കാനാണ് ആലോചന. 25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിനുള്ള ട്രഷറി നിയന്ത്രണം കൊണ്ട് താല്ക്കാലികമായി പിടിച്ചുനില്‍ക്കാനാകുമെന്നാണ് ധനവകുപ്പിന്റെ പ്രതീക്ഷ. രണ്ടുദിവസത്തുള്ളില്‍ നടത്തുന്ന ധനകാര്യമാനേജ്‌മെന്റ് കൊണ്ട് സമയത്തിന് ശമ്പളം കൃത്യ സമയത്തിന് നല്‍കാനാകുമെന്നാണ് പ്രതീക്ഷ.