കേരളത്തെ തൊഴിലില്ലായ്മ കുറഞ്ഞ സംസ്ഥാനമാക്കും, എട്ടുലക്ഷം പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുമെന്ന് ധനമന്ത്രി

കേരളത്തെ തൊഴിലില്ലായ്മ കുറഞ്ഞ സംസ്ഥാനമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. അഭ്യസ്തവിദ്യർക്ക് അവസരമൊരുക്കുമെന്നും ദാരിദ്ര്യം ഇല്ലാതാക്കുമെന്നും ധനമന്ത്രി പറഞ്ഞു. വരുന്ന സാമ്പത്തിക വര്‍ഷം എട്ടുലക്ഷം പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കും. ഇതില്‍ മൂന്ന് ലക്ഷം അഭ്യസ്തവിദ്യര്‍ക്കായി നീക്കിവെയ്ക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ക്ഷേമപദ്ധതികൾ കൂട്ടും. നാലു മാസ ബജറ്റല്ല. തുടർഭരണമാണ് സർക്കാരിന്‍റെ ലക്ഷ്യം. കോവിഡ് പ്രതിസന്ധി അവസരമാക്കുമെന്നും ഐസക് വ്യക്തമാക്കി. എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തി. ഏപ്രില്‍ മാസം മുതല്‍ പുതുക്കിയ ക്ഷേമ പെന്‍ഷന്‍ ജനങ്ങള്‍ക്ക് ലഭിക്കുമെന്നും ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പ്രഖ്യാപിച്ചു.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് ആശ്വാസ നടപടിയാണ്. റബറിന്റെ തറവില 170 രൂപയായി ഉയര്‍ത്തി. നെല്ലിന്റെയും നാളികേരളത്തിന്റെയും സംഭരണ വില ഉയര്‍ത്തി. നെല്ലിന്റെ സംഭരണ വില 28 രൂപയാക്കിയും നാളികേരത്തിന്റെ 32 രൂപയാക്കിയുമാണ് ഉയര്‍ത്തിയത്.

“ന്യായ്” രാഹുൽ ഗാന്ധിയുടെ പദ്ധതിയല്ലെന്ന് ഐസക് പറഞ്ഞു. ബി.ജെ.പിയുടെ അരവിന്ദ് സുബ്രഹ്മണ്യമാണ് ന്യായ് പദ്ധതി അവതരിപ്പിക്കുന്നത്. ന്യായ് അവതരിപ്പിക്കാനുള്ള വിശ്വാസ്യത പ്രതിപക്ഷത്തിനില്ല. കിഫ്ബിക്ക് ശേഷം തന്‍റെ ബജറ്റിനെ കുറ്റപ്പെടുത്താനാവുന്നില്ലെന്നും ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി പറഞ്ഞു