തലശ്ശേരി ഫസൽ വധക്കേസ് പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് ഹൈക്കോടതി. മൂന്ന് മാസത്തിന് ശേഷം ഇരുവർക്കും എറണാകുളം ജില്ലക്ക് പുറത്ത് പോകാം. ഫസൽ വധക്കേസിൽ തുടരന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് മൂന്ന് മാസം കൂടി ജില്ല വിട്ട് പോകരുതെന്ന് ഹൈക്കോടതി നിർദേശം നൽകിയത്.
2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെയാണ് എൻഡിഎഫ് പ്രവര്‍ത്തകനായ ഫസലിനെ തലശേരി സെയ്ദാര്‍ പള്ളിയിയ്ക്ക് സമീപം വെട്ടി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നിൽ സിപിഎം ആണെന്ന് ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട ഫസലിന്‍റെ ഭാര്യ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കേസ് സിബിഐ എറ്റെടുത്തു. സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും അടക്കമുള്ള 8 പേരെ പ്രതികളാക്കി 2012 ജൂണ്‍ 12ന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
Read more
ഫസല്‍ വധത്തിൽ ഒന്നര വർഷത്തെ ജയിൽവാസത്തിന് ശേഷം കാരായി രാജനും ചന്ദ്രശേഖരനും 2013-ൽ ജാമ്യം അനുവദിച്ചപ്പോഴാണ് എറണാകുളം ജില്ല വിട്ട് പോകരുത് എന്ന കർശന ഉപാധി കോടതി വെച്ചത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഇരുവരും എറണാകുളത്ത് സ്ഥിരതാമസമായിരുന്നു, കോടതിയുടെ അനുവാദമില്ലാതെ കണ്ണൂരിൽ പ്രവേശിക്കാനായിട്ടില്ല. ഇത് മാറ്റാനായി നിരവധി തവണ ഇവര്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഇളവനുവദിച്ചിരുന്നില്ല.