ഗാര്‍ഹിക പീഡനം തടയാൻ സര്‍ക്കാരിന് മുന്നില്‍ എട്ട് നിര്‍ദ്ദേശങ്ങളുമായി ഫാത്തിമ തഹ്‌ലിയ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനം അവസാനിപ്പിക്കാൻ സര്‍ക്കാര്‍ എന്താണ് ചെയ്യേണ്ടത് എന്ന വിഷയത്തില്‍ നിര്‍ദ്ദേശവുമായി എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്ലിയ. ഇത്തരത്തിൽ ഗാർഹിക പീഡനം തടയുന്നതിന് സർക്കാർ കൈക്കൊള്ളേണ്ട നിർദ്ദേശങ്ങൾ മറ്റുള്ളവരും പങ്കുവയ്ക്കണമെന്ന് ഫാത്തിമ തഹ്ലിയ ഫെയ്‌സ്ബുക്ക് വിഡിയോയിൽ പറയുന്നു.

നിര്‍ദ്ദേശങ്ങള്‍:

നിരന്തരായി ഗാര്‍ഹിക പീഡനം ഏൽക്കേണ്ടി വരുന്ന സ്ത്രീ ആദ്യം ചെയ്യേണ്ടത് ആ ബന്ധത്തില്‍ നിന്നും പുറത്തു കടക്കുക എന്നതാണ്. ഒരു സ്ത്രീക്ക് വിവാഹ മോചനം ലഭിക്കണമെങ്കിൽ അവൾ കുടുംബ കോടതിയെ ആണ് സമീപിക്കേണ്ടത്. എന്നാൽ കേരളത്തിലെ കുടുംബ കോടതികൾ ആകട്ടെ കേസുകളുടെ ബാഹുല്യം മൂലം വളരെ തിരക്കേറിയതാണ്. ഒരു വിവാഹ മോചന ഹർജി വിചാരണ ചെയ്തു തീർപ്പാക്കണമെങ്കിൽ നാലും അഞ്ചും വർഷം വരെ വേണ്ടി വരും. ഈ കാലതാമസം ഗാർഹിക പീഡനം ഏൽക്കേണ്ടി വരുന്ന സ്ത്രീകൾക്ക് നീതി നിഷേധിക്കപ്പെടാൻ കാരണമാകും. കൂടുതൽ കുടുംബ കോടതികൾ സ്ഥാപിക്കുക എന്നതാണ് ഇതിനുള്ള പരിഹാരം. നിലവില്‍ ഒരു ജില്ലയില്‍ ഒന്നോ രണ്ടോ കുടുംബകോടതികള്‍ മാത്രമാണുള്ളത്. ഓരോ താലൂക്കിലും കുടുംബ കോടതികള്‍ സ്ഥാപിച്ചുകൊണ്ട് പരിഹാരം കാണണം.

ഗാര്‍ഹിക പീഡനത്തില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2005 ല്‍ തന്നെ പാര്ലമെന്റ് പാസാക്കിയിട്ടുണ്ട്. ഈ നിയമ പ്രകാരം ഹര്‍ജി സമര്‍പ്പിക്കേണ്ടത് മജിസ്‌ട്രേറ്റ് കോടതിയിലാണ്. വളരെ തിരക്കേറിയ കോടതികളാണ് കേരളത്തിലെ മജിസ്‌ട്രേറ്റ് കോടതികള്‍. കേസുകളുടെ ബാഹുല്യം മൂല്യം മജിസ്‌ട്രേറ്റ് കോടതികളിലും സ്ത്രീകള്‍ക്ക് നീതി വൈകുകയാണ്. ഇതിന് പരിഹാരമായി ഗാര്‍ഹിക പീഡന കേസുകൾ പരിഹരിക്കാന്‍ പ്രത്യേക മജിസ്‌ട്രേറ്റ് കോടതികള്‍ രൂപീകരിക്കണം.

പലരും ഗാർഹിക പീഡനം സഹിച്ച് ബന്ധത്തിൽ തുടരുന്നത് വിവാഹബന്ധത്തിൽ നിന്നും പുറത്തു കടന്നാൽ ഉള്ള സാമ്പത്തിക പ്രതിസന്ധി ചിന്തിച്ചിട്ടാണ്. ഗാര്‍ഹിക പീഢനത്തിരയാവുന്ന സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക സാമ്പത്തിക സഹായവും സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് പലിശ രഹിത വായ്പകളും നല്‍കേണ്ടതാണ്.

സംരഭകരായ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാരിന്റെ വിവിധ സാമ്പത്തിക പദ്ധതികള്‍ അവരെ മുന്നില്‍ നിര്‍ത്തി വീട്ടിലുള്ള പുരുഷന്‍മാര്‍ കൈക്കലാക്കുന്ന പ്രവണത കണ്ടു വരുന്നുണ്ട്. ഇത് തടയാന്‍ വേണ്ട ഭരണപരമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.

സ്ത്രീധന നിരോധന നിയമ പ്രകാരം സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണ്. നിവൃത്തികേടു കൊണ്ട് സ്ത്രീധനം നല്‍കേണ്ടി വരുന്ന കുടുംബത്തിനും ക്രിമിനില്‍ കുറ്റം നേരിടേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ഈ നിയമം മാറ്റണം. സ്ത്രീധനം കൊടുക്കേണ്ടി വന്ന കുടുംബത്തെ ഇരയായി പ്രഖ്യാപിക്കണം. അവര്‍ ക്രിമിനല്‍ കേസ് നേരിടുന്ന സാഹചര്യം ഒഴിവാക്കണം.

സ്ത്രീധനത്തില്‍ നിന്നും കമ്മീഷന്‍ വാങ്ങി സ്ത്രീധന വിവാഹം നടത്തി കൊടുക്കുന്ന വിവാഹ ബ്രോക്കര്‍മാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സര്‍ക്കാര്‍ സ്വീകരിക്കണം.

മാട്രിമോണിയല്‍ വെബ്‌സൈറ്റുകള്‍ സ്ത്രീധന വിരുദ്ധ നയം സ്വീകരിക്കാന്‍ ആവശ്യപ്പെടണം. സ്ത്രീധനം ആവശ്യപ്പെടുന്ന പ്രൊഫൈലുകളെ റിപ്പോർട്ട് ചെയ്യാനും ബ്ലോക്ക് ചെയ്യാനുമുള്ള സംവിധാനം ഈ വെബ്‌സൈറ്റുകളില്‍ ഉണ്ടാവണം.

സ്ത്രീധന നിരോധന നിയമപ്രകാരം നിയമിക്കേണ്ട ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍ സംവിധാനം കേരളത്തില്‍ കാര്യക്ഷമമാക്കണം.