ബി.ജെ.പിയെ പിന്തുണയ്ക്കാന്‍ കേരളത്തിലെ കര്‍ഷകര്‍ തയ്യാറാകും; തലശേരി ബിഷപ്പിനെ പിന്തുണച്ച് പി.സി ജോര്‍ജ്

റബര്‍ വില ഉയര്‍ത്തിയാല്‍ കേരളത്തില്‍നിന്നു ബിജെപിക്ക് എംപി ഉണ്ടാകുമെന്ന തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമെന്നു ജനപക്ഷം ചെയര്‍മാന്‍ പിസി ജോര്‍ജ്. ബഫര്‍ സോണ്‍ വിഷയത്തിലും വന്യജീവികളില്‍നിന്നുള്ള ആക്രമണം തടയുന്നതിലും കൂടി കര്‍ഷകര്‍ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ നിലകൊണ്ടാല്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ കേരളത്തിലെ കര്‍ഷകര്‍ തയാറാകും.

സംസ്ഥാനത്തെ കാര്‍ഷികമേഖല ഭയാനകമാംവിധം തകര്‍ന്നിട്ടും ഭരണാധികാരികള്‍ അനങ്ങാപ്പാറ നയം തുടരുകയാണ്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില കുത്തനെ ഇടിഞ്ഞു. ഉല്‍പ്പാദനച്ചെലവിന്റെ പകുതിപോലും വില കിട്ടാതെ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു. മധ്യതിരുവിതാംകൂറിന്റെ സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്തിയിരുന്ന റബറിന്റെ വില തകര്‍ന്നടിഞ്ഞിട്ടു കാലങ്ങളായി. റബറിന് 250 രൂപ തറവില പ്രഖ്യാപിക്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയ ഇടതുസര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചിരിക്കുകയാണ്.

സിപിഎം നേതൃത്വത്തിലും മാണി ഗ്രൂപ്പിന്റെ നേതൃത്വത്തിലും റബര്‍ കര്‍ഷക കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്തെങ്കിലും കര്‍ഷകരക്ഷയ്ക്കു സര്‍ക്കാര്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിനു മറുപടിയുണ്ടായില്ല.
ജാതിമത പരിഗണനകള്‍ മാറ്റിവച്ചു കര്‍ഷകര്‍ തങ്ങളെ സഹായിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന കാലം വരും. ഉത്തരേന്ത്യയില്‍ കണ്ടതുപോലെ കര്‍ഷക കലാപങ്ങള്‍ കേരളത്തിലും ഉണ്ടാകുന്ന കാലം വിദൂരമല്ലന്നും പിസി ജോര്‍ജ് പറഞ്ഞു.