'ഓണത്തിന് കുഞ്ഞാക്കയെ കാണാന്‍ പോയിരുന്നു, മാജിക് രംഗത്തോട് വിടപറഞ്ഞതിനെ വിമര്‍ശിച്ചു'

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാട്. ഓണത്തിന് നാട്ടില്‍ പോയപ്പോള്‍ കുഞ്ഞാക്കയെ കാണാന്‍ പോയിരുന്നെന്നും രാഗം ശരീരത്തെ തളര്‍ത്തിയിരുന്നെങ്കിലും ഓര്‍മകള്‍ക്ക് ഒരു കുറവുമുണ്ടായിരുന്നില്ലെന്നും ഗോപിനാഥ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

കുറിപ്പ് ഇങ്ങനെ..

ദുബായിലെ ഹോട്ടല്‍ മുറിയില്‍ ഉറങ്ങിയെണീറ്റ ഉടനെ ആദ്യം കേട്ട വാര്‍ത്ത ആര്യാടന്‍ സാറിന്റെ (കുഞ്ഞാക്ക) വിയോഗമാണ്. ഈ കഴിഞ്ഞയാഴ്ച ഓണത്തിന് നാട്ടില്‍ പോയപ്പോള്‍ ഒരിക്കല്‍ കൂടി ഞാനും ഏട്ടന്മാരും കുഞ്ഞാക്കയെ കാണാന്‍ പോയിരുന്നു. രോഗം ശരീരത്തെ തളര്‍ത്തിയിരുന്നെങ്കിലും ഓര്‍മകള്‍ക്ക് ഒരു കുറവുമുണ്ടായിരുന്നില്ല.

എന്റെ മാന്ത്രികയാത്രയില്‍ ഒപ്പം നിന്ന നിമിഷങ്ങളില്‍ പലതും അദ്ദേഹം ഒപ്പമുള്ളവരോട് പങ്കുവച്ചു. മാജിക് രംഗത്തോട് വിടപറഞ്ഞതിനെ വിമര്‍ശിച്ചു.. ഇപ്പോഴത്തെ അവസ്ഥകളെ പറ്റി ചോദിച്ചറിഞ്ഞു. ട്രെയിനിന് തിരുവനന്തപുരത്തേക്ക് പോരാന്‍ സമയമായതുകൊണ്ട് ഇനിയും വരാമെന്ന് പറഞ്ഞാണ് മടങ്ങിയത്. ‘അമ്മയെ കാണാന്‍ വരുമ്പോഴെല്ലാം ഇവിടെയുമൊന്ന് വരണേ’ എന്ന് അദ്ദേഹം പറഞ്ഞത് കേട്ടാണ് പടിയിറങ്ങിയത്.

Read more

ഇനി അദ്ദേഹത്തെ കാണാനാവില്ല. രാഷ്ട്രീയരംഗത്തെ എത്രയോ ജയങ്ങളും തോല്‍വികളും ഏറ്റുവാങ്ങിയ ആ നേതാവ് ജയപരാജയങ്ങളില്ലാത്ത ഒരു ലോകത്തേക്ക് മടങ്ങിപ്പോയിരിക്കുന്നു. പ്രണാമം പ്രിയപ്പെട്ട കുഞ്ഞാക്ക..