പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍(90) അന്തരിച്ചു.  രാത്രി ഉറക്കത്തിൽ ഹൃദയസ്തംഭനം മൂലമായിരുന്നു മരണമെന്നാണ് കരുതുന്നത്. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ നിരവധി തവണ കരസ്ഥമാക്കിയിട്ടുള്ള കെ.എസ് സേതുമാധവന്‍ മലയാള സിനിമാചരിത്രത്തിലെ നാഴികക്കല്ലുകളായ ഒട്ടേറെ സിനിമകള്‍ ഒരുക്കിയ സംവിധായകനായിരുന്നു. അതുല്യനടന്‍ സത്യന്റെ പല മികച്ച കഥാപാത്രങ്ങളും സേതുമാധവന്റെ ചിത്രങ്ങളിലായിരുന്നു.

മലയാളത്തിനു പുറമെ ഹിന്ദി, തെലുഗു, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവൻ ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009-ലെ ജെ സി ഡാനിയേൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

സുബ്രഹ്‌മണ്യന്‍- ലക്ഷ്മി ദമ്പതികളുടെ മകനായി 1931-ല്‍ പാലക്കാട്ടാണ് സേതുമാധവന്റെ ജനനം. മൂന്നു സഹോദരിമാരും ഒരു സഹോദരനുമുണ്ട്. തമിഴ്‌നാട്ടിലെ വടക്കേ ആർക്കോട്ടിലും പാലക്കാട്ടുമായിരുന്നു ബാല്യം. പാലക്കാട് വിക്ടോറിയ കോളജില്‍ നിന്ന് ബയോളജിയില്‍ ബിരുദമെടുത്ത സേതുമാധവന്‍ സിനിമയിൽ എത്തിയത് സംവിധായകൻ കെ രാംനാഥിന്റെ സഹായി ആയിട്ടായിരുന്നു . എൽ വി പ്രസാദ്, എ എസ് എ സ്വാമി, സുന്ദർ റാവു, നന്ദകർണി എന്നീ സംവിധായകരുടെ കൂടെ നിന്ന് സംവിധാനം പഠിച്ചു. സേതുമാധവൻ 1960ൽ വീരവിജയ എന്ന സിംഹള ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. ആദ്യ മലയാള ചിത്രം മുട്ടത്തുവര്‍ക്കിയുടെ ചെറുകഥയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ജ്ഞാനസുന്ദരിയാണ്.

1971 ല്‍ സേതുമാധവന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി സിനിമയിൽ ആദ്യമായി മുഖം കാണിക്കുന്നത്. കമല്‍ഹാസനെ ആദ്യമായി നായകനായി അവതരിപ്പിച്ചത് കെ.എസ് സേതുമാധവനായിരുന്നു. എം.ടി വാസുദേവൻ നായർ രചിച്ച കന്യാകുമാരി എന്ന ചിത്രത്തിലൂടെയായിരുന്നു ഇത്. 1965 ല്‍ ഓടയില്‍ നിന്ന് എന്ന ചിത്രത്തിലൂടെ ബാലതാരമായി സുരേഷ് ഗോപിയേയും അദ്ദേഹം അവതരിപ്പിച്ചു. കമലഹാസൻ നായകനായി വന്ന തമിഴ് ചിത്രം നമ്മവർ ആണ് കെ.എസ് സേതുമാധവന്റെ അവസാന ചിത്രങ്ങളിൽ ഒന്ന്. 1965 ല്‍ ഓടയില്‍ നിന്ന് എന്ന ചിത്രത്തിലൂടെ ബാലതാരമായി സുരേഷ് ഗോപിയേയും അദ്ദേഹം അവതരിപ്പിച്ചു.

ഏറ്റവും കൂടുതല്‍ സാഹിത്യകൃതികള്‍ സിനിമയാക്കിയ സംവിധായകനുമാണ് സേതുമാധവൻ.

ഓടയിൽ നിന്ന്, അടിമകൾ, കരകാണാകടൽ, അച്ഛനും ബാപ്പയും, പണി തീരാത്ത വീട്, അനുഭവങ്ങള്‍ പാളിച്ചകള്‍, ഓപ്പോള്‍, ചട്ടക്കാരി, അരനാഴിക നേരം, കന്യാകുമാരി, വേനല്‍കിനാവുകള്‍, സ്ഥാനാര്‍ത്ഥി സാറാമ്മ, മിണ്ടാപ്പെണ്ണ്, അഴകുള്ള സെലീന തുടങ്ങിയ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന സിനിമകള്‍ ഒരുക്കിയ സംവിധായകനായിരുന്നു.

മലയാള സിനിമാചരിത്രത്തിലെ ക്ലാസിക്കുകളായ പല ഗാനങ്ങളും പിറന്നത് സേതുമാധവന്റെ സിനിമകളിലായിരുന്നു. സേതുമാധവന്റെ ചിത്രങ്ങളിലൂടെ വയലാര്‍-ദേവരാജന്‍ ടീം അണിയിച്ചൊരുക്കി യേശുദാസ്, പി.ജയചന്ദ്രൻ തുടങ്ങിവർ പാടിയ അതുല്യ ഗാനങ്ങള്‍ ഇന്നും മലയാളികളുടെ ഹൃദയത്തോട് ചേർന്ന് കിടക്കുന്നവയാണ്.

ഭാര്യ: വത്സല സേതുമാധവന്‍, മക്കള്‍: സന്തോഷ്, ഉമ