മലപ്പുറത്ത് ജനവാസ മേഖലയില്‍ കടുവ; പ്രചരിക്കുന്നത് വ്യാജ വീഡിയോ; സ്ഥിരീകരിച്ച് വനംവകുപ്പ്

മലപ്പുറം കരുവരക്കുണ്ടില്‍ കടുവയെ കണ്ടെന്ന തരത്തില്‍ പ്രചരിച്ച വീഡിയോ വ്യാജമെന്ന് വനംവകുപ്പ്. കടുവയെ കണ്ടെന്ന തരത്തില്‍ വ്യാജമായി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ജെറിന്‍ എന്ന യുവാവിനെതിരെ വനംവകുപ്പ് കരുവാരക്കുണ്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രചരിക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള വീഡിയോ ആണെന്ന് വനംവകുപ്പ് വ്യക്തമാക്കി.

പഴയ വീഡിയോ എഡിറ്റ് ചെയ്താണ് ജെറിന്‍ പ്രചരിപ്പിച്ചത്. ജനങ്ങളില്‍ ഭീതിയുണ്ടാക്കുക എന്ന ലക്ഷ്യം വച്ച് തെറ്റായ ദൃശ്യം പ്രചരിപ്പിച്ചെന്നാണ് വനംവകുപ്പ് പൊലീസില്‍ നല്‍കിയ പരാതി. പഴയ വീഡിയോ പുതിയതെന്ന രീതിയില്‍ പ്രചരിപ്പിച്ചെന്ന് ജെറിനും വനംവകുപ്പിന് മൊഴി നല്‍കിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മലപ്പുറം കരുവാരക്കുണ്ട് ജനവാസ മേഖലയില്‍ കടുവയിറങ്ങിയെന്ന തരത്തിലാണ് ജെറിന്‍ പഴയ വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത്. കരുവാരക്കുണ്ട് ചേരി സിടിസി എസ്റേറ്റിന് സമീപത്ത് താമസിക്കുന്ന മണിക്കനാംപറമ്പില്‍ ജെറിന്‍ ആണ് രാത്രിയില്‍ കടുവയ്ക്ക് മുന്നില്‍പ്പെട്ടെന്ന് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

Read more

കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെ ആര്‍ത്തല ചായത്തോട്ടത്തിന് സമീപം കാടുമൂടിക്കിടക്കുന്ന റബര്‍തോട്ടത്തില്‍ വഴിയോട് ചേര്‍ന്നാണ് കടുവയെ കണ്ടതെന്നും ജെറിന്‍ ആരോപിച്ചിരുന്നു.