സ്‌കൂള്‍ കലോത്സവത്തില്‍ വ്യാജ അപ്പീല്‍: നൃത്താധ്യാപകന്‍ അറസ്റ്റില്‍; പത്തു പേര്‍ നിരീക്ഷണത്തില്‍

സംസ്ഥാന ബാലാവകാശ കമ്മിഷന്റെ പേരില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍
വ്യാജ അപ്പീലുകള്‍ നല്‍കിയ ഒരു നൃത്താധ്യാപകനും അപ്പീല്‍ തയ്യാറാക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സഹായിയും അറസ്റ്റില്‍. രണ്ടു പേരെയും തൃശൂര്‍ പോലീസ് ക്ലബില്‍ ഐ.ജി.യുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണിപ്പോള്‍.

ഇവരെ കൂടാതെ നൃത്താധ്യാപകരും ഇടനിലാക്കാരായി പ്രവര്‍ത്തിക്കുന്ന അഞ്ചു പേരെയും പോലീസ് ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും. പത്തു പേരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. സംഘനൃത്തം, വട്ടപ്പാട്ട്, കോല്‍ക്കളി, മാപ്പിളപ്പാട്ട്, കേരളനടനം, ഒപ്പന എന്നീ ഇനങ്ങളിലാണിവ. എറണാകുളം, കോഴിക്കോട്, തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളില്‍ നിന്നുള്ള വ്യാജന്മാരെയാണ് കണ്ടെത്തിയത്.

Read more

ബാലാവകാശ കമ്മിഷന്റെ പേരില്‍ വ്യാജ അപ്പീലുകള്‍ ഉണ്ടാക്കിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസമാണ് കേസെടുത്തത്. പൊതുവിദ്യാഭ്യാസ വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ ജസി ജോസഫാണ് തൃശൂര്‍ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയത്. ഈസ്റ്റ് പോലീസ് ഈ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്.പി. പി. എന്‍. ഉണ്ണിരാജനാണ് അന്വേഷണച്ചുമതല. വ്യാജ അപ്പീലുകള്‍ പത്തെണ്ണമാണ് കലോത്സവത്തില്‍ കണ്ടെത്തിയത്.
20000 രൂപ മുതല്‍ ഈടാക്കിയാണ് വ്യാജ അപ്പീലുകള്‍ നല്‍കിയത്. നൂറു കണക്കിന് വ്യാജ അപ്പീലുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് നിഗമനം.