മര്‍ദ്ദനമേറ്റ് പ്രവാസി മരിച്ച സംഭവം; അഞ്ചു പേര്‍ കസ്റ്റഡിയില്‍, മൂന്ന് പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെന്ന് പൊലീസ്

പെരിന്തല്‍മണ്ണയില്‍ മര്‍ദ്ദനമേറ്റ് പ്രവാസി മരിച്ച സംഭവത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയിലെന്ന് പൊലീസ്. മൂന്ന് പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. ഇവരുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. ആക്രമണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണോയെന്ന് പരിശോധിക്കുകയാണ് എന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

പ്രതികള്‍ക്ക് ആരോ വലിയ രീതിയില്‍ സഹായം നല്‍കിയിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഗള്‍ഫില്‍ നിന്നും കൊടുത്തുവിട്ട പ്രോപ്പര്‍ട്ടി ശരിയായ രീതിയില്‍ കൈമാറാത്തതാകാം ആക്രേമണത്തിന് പിന്നിലെന്നും എസ് പി പറഞ്ഞു. അതേസമയം കേസിലെ മുഖ്യപ്രതിയാണെന്ന് കരുതുന്ന യഹിയയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇയാളാണ് ഗുരുതര പരിക്കുകളോടെ അബ്ദുള്‍ ജലീലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വിമാനത്താവളത്തില്‍ നിന്ന് മടങ്ങും വഴി ഒരു സംഘം ഇയാളെ തട്ടിക്കൊണ്ട് പോയി ആക്രമിക്കുകയായിരുന്നു. അബ്ദുള്‍ ജലീലിന്റെ ഭാര്യയെ വിളിച്ച് വിവരമറിയിച്ച ശേഷമാണ് യഹിയ ആശുപത്രിയില്‍ നിന്ന് പോയത്. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. മാരകമായി പരുക്കേറ്റ അബ്ദുള്‍ ജലീല്‍ ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. പരിക്കേറ്റ അബ്ദുള്‍ ജലീലിനെ യഹിയ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിക്കുന്ന സിസിടിവി ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

മൃതദേഹത്തില്‍ കത്തി കൊണ്ട് വരഞ്ഞ പാടുണ്ട്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരു വൃക്കകളും തകരാറിലായ അവസ്ഥയിലായിരുന്നു. കഴിഞ്ഞ 15ാം തിയതി ജിദ്ദയില്‍ നിന്ന് എത്തുമെന്നാണ് അബ്ദുള്‍ ജലീല്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്. സ്വീകരിക്കാന്‍ വീട്ടുകാര്‍ നെടുമ്പാശേരിയിലേക്ക് പോവാനിരുന്നപ്പോള്‍ സുഹൃത്തുക്കള്‍ ഒപ്പമുണ്ട് എയര്‍പോര്‍ട്ടില്‍ വരണ്ട, പെരിന്തല്‍മണ്ണയിലേക്ക് വന്നാല്‍ മതിയെന്ന് ആദ്യം പറഞ്ഞു. കുറച്ച് സമയത്തിന് ശേഷം നിങ്ങള്‍ തിരിച്ചു പൊയ്ക്കോ വരാന്‍ കുറച്ചു വൈകും എന്ന് പറഞ്ഞ് വീട്ടുകാരെ നിര്‍ബന്ധപൂര്‍വം പറഞ്ഞയക്കുകയാണുണ്ടായത്.