സംഘപരിവാറിന് വോട്ട് ചെയ്യാന്‍ ബിഷപ്പ് ആഹ്വാനം ചെയ്താലും മലയോര ജനത അത് തള്ളിക്കളയും: എം.വി ജയരാജന്‍

കര്‍ഷക റാലിയില്‍ തലശ്ശേരി ബിഷപ്പ് നടത്തിയ പ്രസംഗത്തിലെ ആശയം കുടിയേറ്റ ജനതയുടെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിക്കുന്നതാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. പ്രസംഗം ദൗര്‍ഭാഗ്യകരമാണെന്നും കര്‍ഷകരെ ദ്രോഹിക്കുകയും ന്യൂനപക്ഷ വേട്ടക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന സംഘപരിവാറിന് വോട്ട് ചെയ്യാന്‍ ബിഷപ്പ് ആഹ്വാനം ചെയ്താലും അനുഭവസ്ഥരായ മലയോര ജനത അത് തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.

റബ്ബറിന്റെ വില ഇടിയാന്‍ കാരണം സംസ്ഥാന സര്‍ക്കാരുകളല്ലെന്നും ജയരാജന്‍ പറഞ്ഞു. റബ്ബറിന് പ്രൊഡക്ഷന്‍ ഇന്‍സെന്റീവും നെല്ല് അടക്കമുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് തറവിലയും നല്‍കി കൃഷിക്കാരെ സഹായിക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റബ്ബറിന്റെ വിലയിടിവിനും റബ്ബര്‍ കര്‍ഷകരുടെ പ്രതിസന്ധിക്കും കാരണം കേന്ദ്രനയങ്ങളെന്ന് ജോസ് കെ മാണി പറഞ്ഞു. റബര്‍ വില 300 രൂപയായി ഉയര്‍ത്തിയാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാന്‍ പോകുന്നതും ഇതേ നയങ്ങള്‍ തന്നെയാണ്. സഭയുടെയും കേരള കോണ്‍ഗ്രസിന്റെയും നയങ്ങള്‍ കര്‍ഷകരെ സഹായിക്കണമെന്നതാണ്. കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്ന നയങ്ങള്‍ തിരുത്തണമെന്നാണ് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഉദ്ദേശിച്ചത് എന്നാണ് താന്‍ മനസ്സിലാക്കുന്നത്. സഭയ്ക്ക് ഒരു രാഷ്ട്രീയവും ഇല്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.