കുർബാന ഏകീകരണം: ഏതെങ്കിലും രൂപതയ്ക്ക് മാത്രം ഇളവു നൽകാനാവില്ലെന്ന് വത്തിക്കാൻ

സിറോ മലബാര്‍ സിനഡ് തീരുമാനപ്രകാരം നവീകരിച്ച കുര്‍ബാന ക്രമത്തിന് ഏതെങ്കിലും ഒരു രൂപതയ്ക്ക് മാത്രം ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് വത്തിക്കാന്‍. കുർബാന ഏകീകരണം സംബന്ധിച്ച സിനഡ് തീരുമാനം നടപ്പാക്കേണ്ടതില്ലെന്ന ഉത്തരവ് തിരുത്താൻ എറണാകുളം അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍റണി കരിയിലിന് സഭ കാര്യങ്ങൾ തീരുമാനിക്കുന്ന ഉന്നത സമിതിയായ പൗരസ്ത്യ തിരുസംഘം നിർദ്ദേശം നൽകി.

അൾത്താര അഭിമുഖ കുർബാന അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം അങ്കമാലി അതിരൂപത, വത്തിക്കാന് പരാതി നൽകിയിരുന്നു. ഇക്കാര്യത്തിലാണ് എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ആന്‍റണി കരിയിലിനും പൗരസ്ത്യ തിരുസംഘം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കുര്‍ബാന ഏകീകരണം നടപ്പാക്കുന്നതില്‍ നിന്ന് ഇടവകകളെ പിന്‍തിരിപ്പിക്കരുതെന്ന് നിര്‍ദ്ദേശമുണ്ടെന്നും സഭാനേതൃത്വം അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് മേജര്‍ ജോര്‍ജി ആലഞ്ചേരിക്കും പൗരസ്ത്യസംഘം കര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്ദ്രി കത്തയച്ചു. കാനന്‍ നിയമത്തിലെ 1538 വകുപ്പ് ബിഷപ്പ് കരിയില്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് വത്തിക്കാന്‍ വിമര്‍ശിച്ചു.