ഇ.ടിയുടെ ശബ്ദരേഖ പഴയത്; സ്വകാര്യസംഭാഷണം പുറത്തുവിട്ട് അവഹേളിക്കുന്നത് മാന്യതയല്ലെന്ന് പി.എം.എ സലാം

പി കെ നവാസിന് എതിരായ ഇ ടി മുഹമ്മദ് ബഷീറിന്റെ ശബ്ദരേഖയെ തള്ളി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സ്വകാര്യ സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. ഹരിത – എം.എസ്.എഫ് വിവാദം നേരത്തെ അവസാനിപ്പിച്ചതാണ്. പഴയ സംഭാഷണം പുറത്ത് വിട്ട് അവഹേളിക്കുന്നത് മാന്യതയല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ഹരിതെയ പിന്തുണച്ച എംഎസ്എഫ് നേതാക്കളെ മാത്രം പുറത്താക്കിയ നടപടി ശരിയായില്ലെന്ന്് പറയുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. വിഷയത്തില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന് എതിരെയും നടപടി വേണമായിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നതാണ് എന്നും ഇ ടി മുഹമ്മദ് ബഷീര്‍ സംഭാഷണത്തില്‍ പറഞ്ഞിരുന്നു.

നവാസിനെ പുറത്താക്കിയിരുന്നെങ്കില്‍ ഹരിത നേതാക്കള്‍ പരസ്യ പ്രതികരണത്തിന് പോവില്ലായിരുന്നു. ഹരിതയിലെ പെണ്‍കുട്ടികളെ പുറത്താക്കാന്‍ പാടില്ലായിരുന്നു. പികെ നവാസ് വന്ന വഴി ശരിയല്ല. ഹരിതയുമായും എംഎസ്എഫുമായി തെറ്റി.ഈ പ്രശ്നങ്ങള്‍ക്കെല്ലാം നവാസാണ് കാരണം. ഇനി സംഘടന നന്നാവണമെങ്കില്‍ നവാസിനെ മാറ്റി നിര്‍ത്തുകയാണ് വേണ്ടത് എന്നും ഇ ടി മുഹമ്മദ് ബഷീര്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.