ജാമ്യം അനുവദിക്കുന്നത് കുറ്റത്തിന്റെ നിയമവശങ്ങൾ നോക്കി, കേരളത്തിലെ പൊലീസ് നീതിപൂർവമേ പ്രവർത്തിക്കൂ; വിനായകൻ വിഷയത്തിൽ പ്രതികരിച്ച് ഇ പി ജയരാജൻ

നടൻ വിനായകന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഉയർന്ന് വിവാദങ്ങളിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ജാമ്യം അനുവദിക്കുന്നത് ഒരാൾ ചെയ്ത കുറ്റത്തിന്റെ നിയമവശങ്ങൾ നോക്കിയാണ്.ഇക്കാര്യത്തിൽ നിയമവിരുദ്ധമായി പൊലീസ് ഒന്നും തന്നെ പ്രവർത്തിച്ചിട്ടില്ലെന്ന് ജയരാജൻ പറഞ്ഞു.

ആരുടെയും രാഷ്ട്രീയം നോക്കി നിലപാട് സ്വീകരിക്കുന്ന നടപടികൾ സംസ്ഥാനത്ത് ഉണ്ടാകില്ല. കേരളത്തിലെ പൊലീസ് നീതിപൂർവമേ പ്രവർത്തിക്കൂ. അത് മറച്ച് വെക്കാൻ ചിലർ അസത്യം വിളിച്ച് പറയുകയാണെന്നും ഇ പി ജയരാജൻ പറഞ്ഞു.

നടൻ വിനായകൻ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ലഹരി ഉപയോഗിച്ച ശേഷം സ്റ്റേഷനിൽ എത്തിയെന്നുമാണ് എഫ്‌ഐആറിലുള്ളത്. പൊതുജനങ്ങൾക്ക് ശല്യം ഉണ്ടാക്കി, പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, ജോലി തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളും വിനായകനെതിരെ എഫ്ഐആറിൽ ചുമത്തിയിട്ടുണ്ട്.

ഭാര്യയുമായി വഴക്കുണ്ടാക്കിയ വിനായകന്‍ അതേ തുടർന്ന് പൊലീസിനെ കലൂരിനടുത്തുള്ള തന്റെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തുകയുമായിരുന്നു. സംഭവം അനുനയിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് തുടര്‍ന്ന് വിനായകന്‍റെ ഫ്ലാറ്റില്‍ നിന്നും മടങ്ങി. മഫ്ത്തിയില്‍ വനിത പൊലീസ് അടക്കമാണ് വിനായകന്‍റെ ഫ്ലാറ്റില്‍ പോയത്.

എന്നാൽ പൊലീസിനെ പിന്തുടര്‍ന്ന് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് സ്റ്റേഷനില്‍ ബഹളം വച്ചുവെന്നാണ് പൊലീസ് പറയുന്നത്.സ്റ്റേഷനില്‍ വച്ച് വിനായകന്‍ പുകവലിക്കുകയും ചെയ്തു. ഫ്ലാറ്റില്‍ എത്തിയ പൊലീസ് സംഘത്തിലെ വനിതാ ഉദ്യോഗസ്ഥ ആരാണെന്നറിയാന്‍ വേണ്ടിയാണ് വിനായകന്‍ ബഹളം വച്ചതെന്ന് പൊലീസ് പറയുന്നു.

പൊലീസിനെ അസഭ്യം പറയുകയും എസ്ഐയെ ചീത്ത വിളിക്കുകയും ചെയ്തു. ഇതോടെ വിനായകനെ അറസ്റ്റ് ചെയ്യുകയായിരുന്നു പൊലീസ്.തുടർന്ന് താരത്തെ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കി. വിനായകന്‍ മദ്യലഹരിയിലാണ് എന്നതാണ് പരിശോധന റിപ്പോര്‍ട്ട് എന്നാണ് പൊലീസ് പറയുന്നത്.