പൊതുസമൂഹവുമായി ബന്ധമില്ലാതെ ഇരുട്ടറയില്‍ കഴിയേണ്ടവരല്ല നീതിന്യായ വകുപ്പിലുള്ളവര്‍; ലോകായുക്ത മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതിനെ കുറിച്ച് ഇ.പി ജയരാജന്‍

ലോകായുക്തയും ഉപലോകായുക്തയും മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച് എന്‍ കെ പ്രേമചന്ദ്രന്‍ എംപി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇ പി ജയരാജന്‍.

അതിനെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കുന്നതും നിരീക്ഷിക്കുന്നതും അഭിപ്രായം പറയുന്നതും ഔചിത്യമില്ലായ്മയാണെന്ന് ഇപി ജയരാജന്‍ പറഞ്ഞു. പൊതുസമൂഹവുമായി ബന്ധമില്ലാതെ ഇരുട്ടറയില്‍ കഴിയേണ്ടവരല്ല നീതിന്യായ വകുപ്പിലുള്ളവരെന്നും അദ്ദേഹം പറഞ്ഞു.

അവര്‍ വിവാഹം, ചരമം, മറ്റു ചടങ്ങുകള്‍ എന്നിവയിലെല്ലാം പങ്കെടുത്താല്‍ അതിനെ ഇടുങ്ങിയ മനസുമായി കാണാന്‍ പ്രേമചന്ദ്രനപ്പോലെയുള്ള ഇടുങ്ങിയ മനസുള്ള യുഡി.എഫിലെ ചില നേതാക്കള്‍ക്ക് മാത്രമേ കഴിയൂയെന്നും ഇപി ജയരാജന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവും കുഞ്ഞാലിക്കുട്ടിയും എല്ലാം ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു. അതുകൊണ്ട് അവരുടെ രാഷ്ട്രീയ നിലപാട് മാറിപ്പോകും എന്നാണോ പ്രേമചന്ദ്രന്‍ ചിന്തിക്കുന്നത്. എത്ര ഇടുങ്ങിയ ചിന്താഗതിയാണതെന്നും ഇപി ജയരാജന്‍ ചോദിച്ചു.

സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളും അതിന്റെ ഘടനയുമെല്ലാം നമ്മുടെ നീതിപീഠങ്ങളില്‍ ഇരിക്കുന്നവരും മനസ്സിലാക്കുന്നത് നല്ലതാണ്. അവര്‍ ജനങ്ങളില്‍ നിന്നും ഒളിച്ചോടേണ്ടവരല്ലെന്ന് അദ്ദേഹം പറഞ്ഞു. ലോകായുക്ത ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച് എന്‍കെ പ്രേമചന്ദ്രന്‍ എംപി തരംഗത്തെത്തിയിരുന്നു.