വിഷം ഉള്ളിൽ ചെന്നെന്ന് കണ്ടെത്തൽ; ഇന്‍സ്പെക്ടര്‍ 'കല്യാണി' മരണത്തിൽ ദുരൂഹത,പൊലീസുകാർക്കെതിരെ നടപടി

പൊലീസ് നായ കല്യാണിയുടെ മരണത്തിൽ ദുരൂഹതയെന്ന് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.വിശദമായ അന്വേഷണത്തിന്‍റെ ഭാഗമായി നായയുടെ ആന്തരിക അവയവങ്ങൾ രാസപരിശോധനക്ക് നൽകി. സംഭവത്തില്‍ പൂന്തുറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ ഡോഗ് സ്ക്വാഡ് അംഗമായിരുന്നു കല്യാണി.

നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ കല്യാണിയെന്ന നായ ചത്തത് വിഷം ഉള്ളില്‍ ചെന്നാണെന്ന് ഡോക്ടർ വ്യക്തമാക്കിയേതാടെയാണ് മരണത്തില്‍ ദൂരൂഹതയേറിയത്. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറാണ് ഇക്കാര്യം അറിയിച്ചത്.പൊലീസ് നായ ചത്ത സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്കെരിതെ നടപടിയെടുത്തിട്ടുണ്ട്.

പൂന്തുറ ഡോഗ് സ്ക്വാഡ് എസ്ഐ ഉണ്ണിത്താൻ, നായയെ പരിശീലിപ്പിച്ച രണ്ട് പൊലീസുകാർ എന്നിവർക്കെതിരെയാണ് വകുപ്പ് തല നടപടി. ഇതുസംബന്ധിച്ച് സിറ്റി പൊലീസ് കമ്മീഷറാണ് ഉത്തരവിറക്കിയത്. നവംബര്‍ 20നാണ് ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള കല്യാണി ചത്തത്. എട്ടു വയസായിരുന്നു കല്യാണിയുടെ പ്രായം.