കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എ സി മൊയ്തീനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും സിപിഎം എംഎൽഎയുമായ എ സി മൊയ്തീനെ ഇന്ന് ഇഡി ചോദ്യം ചെയ്യും. പല തവണ ഒഴിഞ്ഞുമാറിയ മൊയ്തീൻ ഒടുവിൽ ഇഡിക്കു മുൻപിൽ ഹാജരാകുമെന്ന് അറിയിക്കുകയായിരുന്നു. രാവിലെ 11 മണിയ്ക്ക് കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ. പത്ത് വർഷത്തെ നികുതി രേഖകളും ബാങ്ക് ഇടപാട് രേഖകളും സഹിതം ഹാജരാകാനാണ് ഇഡി നൽകിയ നിർദ്ദേശം.

രണ്ടു തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും മൊയ്തീൻ ഒഴിഞ്ഞുമാറുകയായിരുന്നു.ഇനിയും ഹാജരായില്ലെങ്കിൽ ഒളിച്ചോടിയെന്നാകും പറയുകയെന്നും, അതുകൊണ്ട് ഹാജരാകുമെന്നും മൊയ്തീൻ അറിയിക്കുകയായിരുന്നു. നാളെ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ മൊയ്തീൻ പങ്കെടുക്കില്ല. പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുനിന്നതെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.

പലിശക്കാരൻ സതീഷ് കുമാറുമായുള്ള സാമ്പത്തിക ഇടപാടിന്‍റെ പേരിലാണ് ചോദ്യം ചെയ്യൽ.150 കോടി രൂപയുടെ കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഒരു രാഷ്ട്രീയ പാർട്ടിയുടെ  ജില്ലാ നേതാക്കളടക്കം കൂട്ട് നിന്നെന്നാണ് ഇഡി വ്യക്തമാക്കുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ 15 കോടിയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. റെയ്ഡിൽ 36 ഇടങ്ങളിലെ സ്വത്ത് കണ്ടെത്തി.

എ സി മൊയ്തീൻ, പി പി കിരൺ, സി എം റഹീം, എം കെ ഷൈജു, പി സതീഷ് കുമാർ എന്നിവരുടെ വസ്തുക്കളിലാണ് റെയ്ഡ് നടന്നത് ബാങ്ക് വഴി അനുവദിച്ച കോടികളുടെ ബിനാമി ലോണുകൾക്ക് പിന്നിൽ എസി മൊയ്തീൻ എന്നാണ് എൻഫോസ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. ബാങ്ക് അംഗങ്ങൾ അല്ലാത്തവർക്കാണ് ലോൺ അനുവദിച്ചത്.പാവപ്പെട്ടവരുടെ ഭൂമി അവരെ അറിയാതെ ബാങ്കിൽ പണയപ്പെടുത്തി. ലോൺ നേടിയത് ഈ രേഖയുടെ അടിസ്ഥാനത്തിൽ ആണെന്നും ഇ.ഡി കണ്ടെത്തിയിരുന്നു.