ആളെക്കൊല്ലി കടുവയെ പിടികൂടാനെത്തിയ കുങ്കിയാന ഇടഞ്ഞു; പാപ്പാന്‍ ആശുപത്രിയില്‍; കാളികാവില്‍ ജനരോഷം; പ്രതിരോധിക്കാനാവാതെ വനംവകുപ്പ് പ്രതിസന്ധിയില്‍

കാളികാവില്‍ ഇറങ്ങിയ കടുവയെ പിടികൂടുന്നതിനുള്ള ദൗത്യത്തിനെത്തിച്ച കുങ്കിയാന ഇടഞ്ഞു, പാപ്പാനെ ആക്രമിച്ചു. ഇന്നു രാവിലെയായിരുന്നു സംഭവം. ദൗത്യത്തിനായെത്തിച്ച കുഞ്ചു എന്ന കുങ്കിയാനയാണ് ഇടഞ്ഞ് പാപ്പാനെതിരെ തിരിഞ്ഞത്. കഴുത്തിന് പരുക്കേറ്റ പാപ്പാന്‍ അഭയ് കൃഷ്ണനെ വണ്ടൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോന്നി സുരേന്ദ്രന്‍, കുഞ്ചു എന്നീ രണ്ട് കുങ്കിയാനകളെയായിരുന്നു ദൗത്യത്തിനായി വനംവകുപ്പ് കാളികാവില്‍ എത്തിച്ചിട്ടുള്ളത്. നരഭോജി കടുവ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തയില്‍ കടുത്ത ജനരോഷം നിലനില്‍ക്കുകയാണ്. അക്രമിയായ കടുവയെ തിരയാനാണ് ആനകളെ ഇറക്കിയത്.

മുത്തങ്ങയില്‍നിന്നാണ് കുഞ്ചുവെന്ന കുങ്കിയാനയെ കഴിഞ്ഞ ദിവസം ഇവിടെ എത്തിച്ചത്. പാലക്കാട്ടുനിന്ന് കോന്നി സുരേന്ദ്രന്‍ എന്ന കുങ്കിയാനയെ വെള്ളിയാഴ്ച രാത്രിയോടെയും സ്ഥലത്തെത്തിച്ചു. കോന്നി സുരേന്ദ്രന്‍ അരിക്കൊമ്പനെ പിടികൂടുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ആനയാണ്.

ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ ദൗത്യത്തില്‍, വയനാട്ടിലെ മുത്തങ്ങയില്‍നിന്ന് എത്തിച്ച കുങ്കി ആനകളുടെ തലവനായിരുന്നു കുഞ്ചു. വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് കടുവയെ പിടികൂടാനുള്ള ദൗത്യ സംഘത്തിലുള്ളത്. കടുവയെ മയക്കുവെടിവെച്ച് പിടികൂടാനാണ് വനംവകുപ്പിന്റെ തീരുമാനം. 50 പേരടങ്ങുന്ന ആര്‍ആര്‍ടി സംഘവും ദൗത്യത്തിന്റെ ഭാഗമായി.

അതേസമയം, കാളികാവിലെ ആളെക്കൊല്ലി കടുവയുടെ ദൃശ്യം വനം വകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞു. കടുവയെ കണ്ടെത്തുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ക്യാമറകളിലൊന്നിലാണ് കടുവയുടെ ദൃശ്യം പതിഞ്ഞത്. ദൗത്യം തുടരുന്നതിനിടെ ചുമതലക്കാരനായ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ജി.ധനിക് ലാലിനെ സ്ഥലം മാറ്റിയതിനെതിരെ വനം വകുപ്പില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നു. ടാപ്പിങ് തൊഴിലാളി ഗഫൂറിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപം വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിലാണ് കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. വനം വകുപ്പിന്റെ ഡാറ്റാ ലിസ്റ്റിലുള്ള സൈലന്റ് വാലിയിലെ കടുവ തന്നെയാണിതെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

കടുവ ഈ പ്രദേശത്ത് തന്നെ തുടരുന്നുവെന്ന് ഉറപ്പായതോടെ ട്രാക് ചെയ്യാനുള്ള ശ്രമവുമായി മുന്നോട്ട് പോകുകയാണ് വനം വകുപ്പ്. ഡ്രോണുകള്‍ക്കും ക്യാമറകള്‍ക്കും പുറമേ പ്രദേശത്ത് രണ്ടിടത്തായി കൂടും സ്ഥാപിച്ചിട്ടുണ്ട്. ദൗത്യം പുരോഗമിക്കുന്നതിനിടെയാണ് നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ധനിക്ക് ലാലിന്റെ തിരുവനന്തപുരത്തേക്കുള്ള അപ്രതീക്ഷിത സ്ഥലം മാറ്റം. വിജിലന്‍സ് പരാതിയുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് ഉത്തരവില്‍ പറയുന്നത്.

എന്നാല്‍ കടുവ ആക്രമണത്തിലുണ്ടായ ജനരോക്ഷമാണ് കാരണമെന്നാണ് വനം മന്ത്രിയുടെ വിശദീകരണം. ദൗത്യത്തിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ ചുമതലക്കാരനായ ഡിഎഫ്ഒയെ സ്ഥലം മാറ്റിയതില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തി ഉണ്ട്. ധനിക് ലാലിന് പകരം എ.സി.എഫ് രാഗേഷ് കെക്കാണ് നിലമ്പൂര്‍ ഡി.എഫ്.ഒ യുടെ ചുമതല നല്‍കിയിട്ടുള്ളത്. മഴയെ തുടര്‍ന്ന് ഇന്നത്തെ ദൗത്യം നാലു മണിയോടെ അവസാനിപ്പിച്ചു.

ഡിഎഫ്ഒയെ മാറ്റിയത് തെറ്റായ തീരുമാനം: അനില്‍കുമാര്‍ എംപി

കടുവയെ പിടികൂടാന്‍ വ്യാപക തിരച്ചില്‍ നടത്തുന്ന മൂന്നാം ദിവസം, പ്രദേശത്തെക്കുറിച്ചു പരിചയസമ്പന്നനായ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ജി.ധനിക്ലാലിനെ മാറ്റിയതു തെറ്റായ തീരുമാനമാണെന്ന് എ.പി.അനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു. സര്‍ക്കാരിന്റെ അനാസ്ഥയാണ് ഒരാളുടെ ജീവന്‍ നഷ്ടപ്പെടാനിടയായ സാഹചര്യം സൃഷ്ടിച്ചത്. നിയമസഭയിലടക്കം പറഞ്ഞിട്ടും മന്ത്രിയോ വനം വകുപ്പോ അനങ്ങിയില്ലെന്നും എംഎല്‍എ ആരോപിച്ചു.രണ്ടു വര്‍ഷമായി, വളര്‍ത്തുപട്ടികളെയും ആടുകളെയും കൊന്നിട്ടും ഒരു കൂട് സ്ഥാപിക്കാന്‍ പോലും അധികൃതര്‍ തയാറായില്ലെന്നു കാളികാവ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജോജി.കെ.അലക്‌സ് പറഞ്ഞു.