വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കും; പ്രഖ്യാപനം നാളെ

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കും. പുതിയ നിരക്കുകള്‍ റെഗുലേറ്ററി കമ്മീഷന്‍ നാളെ ഉച്ചയ്ക്ക് പ്രഖ്യാപിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. നിരക്ക് തീരുമാനിക്കാനുള്ള അധികാരം വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ്. വരവും ചെലവും കണക്കാക്കിയുള്ള വര്‍ദ്ധനവാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരമാവധി കുറഞ്ഞ തോതിലുള്ള വര്‍ദ്ധനവാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള വൈദ്യുത നിരക്കാണ് നാളെ പ്രഖ്യാപിക്കുന്നത്. ഈ വര്‍ഷം 92 പൈസ വര്‍ധിപ്പിക്കണം. അഞ്ചു വര്‍ഷം കൊണ്ട് ഒന്നര രൂപ വരെ വര്‍ധിപ്പിക്കണമെന്നുമാണ് കെ.എസ്.ഇ.ബി ശിപാര്‍ശ ചെയ്തിരുന്നത്. യൂണിറ്റിന് 92 പൈസ നിരക്ക് വര്‍ദ്ധനയിലൂടെ 2,284 കോടി വരുമാനം കണ്ടെത്താനാകുമെന്നാണ് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ശരാശരി 18.14 ശതമാനം നിരക്ക് വര്‍ദ്ധിപ്പിക്കണം. ചെറുകിട വ്യവസായിക ഉപഭോക്താക്കള്‍ക്ക് 11.88 ശതമാനവും, വന്‍കിട വ്യാവസായിക ഉപഭോക്താക്കള്‍ക്ക് 11.47 ശതമാനം വര്‍ദ്ധിപ്പിക്കണം. ചെറുകിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് നിലവില്‍ യൂണിറ്റിന് 2.75 രൂപയെന്നത് 3.64 രൂപയാക്കണം. വന്‍കിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് 5.67 രൂപയെന്നത് 6.86 രൂപയാക്കി ഉയര്‍ത്തണം. കൊച്ചി മെട്രോക്കുള്ള നിരക്ക് യൂണിറ്റിന് 6.46 രൂപയെന്നത് 7.18 ആക്കി ഉയര്‍ത്തണമെന്നും കെഎസ്ഇബി ശിപാര്‍ശ ചെയ്തിട്ടുണ്ട്.

നിലവിലെ താരിഫ് പ്രകാരം ഗാര്‍ഹിക ആവശ്യത്തിനുള്ള നിരക്ക് 4 രൂപ 79 പൈസയാണ്. കോവിഡിനെ തുടര്‍ന്നാണ് ഏപ്രിലില്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാതിരുന്നത്. ജൂലൈ മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.