വൈദ്യുതി ബില്ലും ഡിജിറ്റലാകുന്നു; ഇനി ഫോണിലൂടെ ലഭിക്കും

സംസ്ഥാനത്ത് വൈദ്യുതി ബില്ലും ഡിജിറ്റലാവുകയാണ്. ഇനി മുതല്‍ ബില്ല് ഫോണിലൂടെ സന്ദേശമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. മീറ്റര്‍ റീഡിംഗിന് ശേഷം ബില്‍ കടലാസില്‍ പ്രിന്റെടുത്ത് നല്‍കുന്ന രീതി കെഎസ്ഇബി അവസാനിപ്പിക്കുകയാണ്. ഇതേ തുടര്‍ന്നാണ് ഫോണ്‍ സന്ദേശത്തിലൂടെ ബില്ല് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കെഎസ്ഇബിയുടെ എല്ലാ പദ്ധതിയും നൂറ് ദിവസം കൊണ്ട് ഡിജിറ്റലാകുന്ന പദ്ധതിയുടെ പ്രാരംഭഘട്ടമായാണ് ബില്‍ ഫോണ്‍ സന്ദേശമായി എത്തുന്നത്. കാര്‍ഷിക കണക്ഷന്‍, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള സബ്സിഡി ലഭിക്കുന്നവര്‍ എന്നിവര്‍ ഒഴികെ എല്ലാവര്‍ക്കും ഓണ്‍ലൈന്‍ വഴിയോ മൊബൈല്‍ ആപ്പ് മുഖേനയോ മാത്രമേ ഇനി മുതല്‍ ബില്‍ അടയ്ക്കാന്‍ കഴിയൂ.

കൗണ്ടറില്‍ പണമടച്ച് ബില്ല് അടയ്ക്കുന്ന രീതിക്ക് ഒരു ശതമാനം ഹാന്‍ഡ്ലിംഗ് ഫീസ് ഈടാക്കണമെന്ന ശിപാര്‍ശ കെഎസ്ഇബിയുടെ പരിഗണനയിലാണ്. അതേസമയം, പുതുക്കിയ വൈദ്യുതി നിരക്കുകള്‍ ഉള്‍പ്പെടുത്തിയുള്ള ബില്‍ അടുത്ത മാസം മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

കഴിഞ്ഞ ദിവസമാണ് വൈദ്യുതി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത്. 6.6 ശതമാനമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പ്രതിമാസം 50 യൂണീറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ട് കണക്ടഡ് ലോഡുളളവര്‍ക്ക് നിരക്ക് വര്‍ദ്ധനയുണ്ടാകില്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും നിരക്ക് വര്‍ദ്ധിക്കില്ലെന്ന് റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു. അങ്കണവാടികള്‍, വൃദ്ധസദനം അനാഥാലയങ്ങള്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിരക്ക് വര്‍ദ്ധനയുണ്ടാകില്ല.