പറഞ്ഞതില്‍ മാറ്റമൊന്നുമില്ല, ആരെയും കൊന്നിട്ടില്ല; വെളിപ്പെടുത്തലിന് പിന്നാലെ ജി സുധാകരന്റെ മൊഴിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ആലപ്പുഴയിലെ എന്‍ജിഒ യൂണിയന്‍ പരിപാടിയിലെ പ്രസംഗത്തിനിടയില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന സിപിഎം നേതാവ് ജി സുധാകരന്റെ വെളിപ്പെടുത്തലിന് പിന്നാലെ മൊഴിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പുന്നപ്രയിലെ ജി സുധാകരന്റെ വീട്ടിലെത്തിയാണ് അമ്പലപ്പുഴ തഹസില്‍ദാര്‍ കെ അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്.

1989ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്നാണ് സുധാകരന്‍ വെളിപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ജില്ലാ കളക്ടര്‍ക്ക് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് തഹസില്‍ദാര്‍ വീട്ടിലെത്തി ജി സുധാകരന്റെ മൊഴിയെടുത്തത്. ഇതിന്റെ വിശദമായ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍ കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയെന്ന് സുധാകരനും പ്രതികരിച്ചിട്ടുണ്ട്. വിവരങ്ങള്‍ അന്വേഷിക്കാനാണ് ഉദ്യോഗസ്ഥരെത്തിയത്. അവരോട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്.

പ്രസംഗത്തില്‍ പറഞ്ഞതാണ്. അതില്‍ മാറ്റമൊന്നുമില്ല. തനിക്ക് ഭയമില്ലെന്നും കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. റിപ്പോര്‍ട്ടിന്മേല്‍ കളക്ടര്‍ തീരുമാനമെടുക്കട്ടെയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ ഇനി കേസെടുത്താലും കുഴപ്പമില്ലെന്നും വെളിപ്പെടുത്തലിന് പിന്നാലെ സുധാകരന്‍ പറഞ്ഞിരുന്നു.