രാജീവ് ചന്ദ്രശേഖര്‍ സ്വത്ത് വിവരം മറച്ചുവെച്ചെന്ന പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കും; വിവരങ്ങൾ പരിശോധിക്കാൻ പ്രത്യക്ഷ നികുതി ബോർഡിന് നിർദേശം

തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ സ്വത്ത് വിവരം മറച്ചുവെച്ചെന്ന പരാതി തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കും. വിവരങ്ങൾ പരിശോധിക്കാൻ പ്രത്യക്ഷ നികുതി ബോർഡിനോട് കമ്മീഷൻ നിർദേശം നൽകി. തിരഞ്ഞെടുപ്പ് പത്രികയിൽ തെറ്റായവിവരങ്ങൾ നൽകിയെന്നാരോപിച്ച് നേരത്തെ എൽഡിഎഫും കോൺഗ്രസും രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നൽകിയിരുന്നു.

സ്വത്തുക്കൾ മറച്ചുവെച്ചെന്ന ആരോപണത്തിനെതിരെ സുപ്രീംകോടതി അഭിഭാഷകയും കോൺഗ്രസ് പ്രവർത്തകയുമായ അവനി ബെൻസലും തലസ്ഥാനത്തെ കോൺഗ്രസ് നേതൃത്വവും നേരത്തേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. വിവിധ കമ്പനികളുള്ള രാജീവ് ജോലിയായി പറഞ്ഞിരിക്കുന്നത് സാമൂഹികപ്രവർത്തനമെന്നാണെന്നും പരാതിയിൽ അവനിയും കോൺഗ്രസും ചൂണ്ടിക്കാട്ടിയിരുന്നു.

യഥാർഥ സ്വത്തിൻ്റെ വിവരങ്ങൾ മറച്ച് വച്ചെന്നായിരുന്നു എൽഡിഎഫിന്റെയും ആരോപണം. ജൂപീറ്റർ ക്യാപിറ്റൽ ഉൾപ്പെടെയുള്ളവയുടെ വിവരങ്ങൾ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ പരാതിയിൽ എൽഡിഎഫ് ആരോപിച്ചിരുന്നു.

രാജീവ് ചന്ദ്രശേഖറിന്റെ പത്രിക വരണാധികാരി അംഗീകരിച്ചതിനാൽ ഇടപെടാനാകില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യം നൽകിയ മറുപടി. തിരഞ്ഞെടുപ്പിനുശേഷം ഹൈക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കിയിരുന്നു. പിന്നീടാണ് പരാതി പരിശോധിക്കാൻ നിർദേശിച്ചിരിക്കുന്നത്. രാജ്യസഭാംഗമായിരുന്ന രാജീവ് ചന്ദ്രശേഖർ, 2021-22ൽ 680 രൂപയും 2022-23ൽ 5,59,200 രൂപയുമാണ് നികുതി നൽകേണ്ട വരുമാനമായി കാണിച്ചിരുന്നത്.