എല്‍ദോസ് കുന്നപ്പിളളിയുടെ ജാമ്യം റദ്ദാക്കണം; സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു

ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിളളില്‍ എംഎല്‍എയുടെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ഹര്‍ജിയില്‍ സര്‍ക്കാര്‍ ആരോപിക്കുന്നത്. ഹര്‍ജി അല്പസമയത്തിനകം ഹൈക്കോടതി പരിഗണിക്കും.

അതേസമയം, എല്‍ദോസ് കുന്നപ്പിള്ളില്‍ പരാതിക്കാരിയെ ആക്രമിച്ചുവെന്ന കേസില്‍ മൂന്ന് അഭിഭാഷകരെ കൂടി പ്രതി ചേര്‍ത്തു. അഡ്വ. അലക്‌സ്, അഡ്വ. സുധീര്‍ , അഡ്വ. ജോസ് എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. അഭിഭാഷകരുടെ ഓഫീസില്‍ വച്ച് കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചുവെന്ന മൊഴിയിലാണ് കേസ്. മാധ്യമ പ്രവര്‍ത്തകനായ രാഗം രാധാകൃഷ്ണനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

തടഞ്ഞുവച്ച് മര്‍ദ്ദിച്ചു, ഭീഷണിപ്പെടുത്തി രേഖയുണ്ടാക്കാന്‍ ശ്രമിക്കല്‍, സ്ത്രീത്വ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി നേരത്തെ എല്‍ദോസിനെതിരെ വഞ്ചിയൂര്‍ പൊലീസാണ് കേസെടുത്തിരുന്നു. ഈ കേസിലാണ് നാല് പേരെ കൂടി പ്രതി ചേര്‍ത്തിരിക്കുന്നത്.

ഈ കേസിലെ എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 31 ന് കോടതി വിധി പറയും. ഈ വിധി വരും വരെ എല്‍ദോസിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.