തിരുവനന്തപുരത്ത് എട്ടാം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; 16-കാരന്‍ പിടിയില്‍

തിരുവനന്തപുരം നെടുമങ്ങാട് എട്ടാം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ 16കാരന്‍ പടിയിലായി. സ്‌കൂളില്‍ പോകുകയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. വ്യാഴാഴ്ചയാണ് സംഭവം. പ്രതിയുടെ അമ്മയുടെ സുഹൃത്തിനെയും പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

പ്രതിയും ഇയാളുടെ അമ്മയുടെ സുഹൃത്തായ സന്തോഷും ചേര്‍ന്ന് സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ്് പെണ്‍കുട്ടിയെ വാനില്‍ കയറ്റിക്കൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് ചുള്ളിയൂരിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ പ്രതിക്ക് ഒത്താശ ചെയ്‌തെന്നാണ് സന്തോഷിനെതിരായ കേസ്.

പെണ്‍കുട്ടി സ്‌കൂളില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അധികൃതര്‍ വീട്ടില്‍ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനത്തെ കുറിച്ചുള്ള വിവരം പുറത്തുവന്നത്. വനിതാ പൊലീസ് കൂട്ടിയുടെ മൊഴിയെടുത്തപ്പോള്‍ മുമ്പ് നേരിട്ട പീഡനത്തെ കുറിച്ചും കുട്ടി വെളിപ്പെടുത്തി. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവിനെ കസ്റ്റഡിയില്‍ എടുത്തത്. നാലാം ക്ലാസില്‍ പഠിച്ചപ്പോള്‍ ഇയാളില്‍ നിന്ന് രണ്ടു തവണ പീഡനമുണ്ടായെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയത്.

കേസില്‍ അറസ്റ്റിലായ 16കാരനെ ജുവനൈല്‍ ഹോമിലാക്കി. മറ്റു പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.