ഉത്തരങ്ങളില്‍ പൊരുത്തക്കേടുകള്‍; എ സി മൊയ്തീന് വീണ്ടും നോട്ടീസ് നല്‍കി ഇഡി; ചോദ്യം ചെയ്യലിന് ഹാജരാകണം; രേഖകള്‍ കൈമാറണം; മൊഴികളില്‍ കുരുക്ക്

കരുവന്നൂര്‍ ബാങ്കിലെ വായ്പത്തട്ടിപ്പു കേസില്‍ മുന്‍ മന്ത്രി എസി മൊയ്തീന്‍ ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) 19നു രാവിലെ 11നു കൊച്ചിയിലെ ഇ ഡി ഓഫിസില്‍ ഹാജരാവണമെന്നു കാണിച്ചാണ് വീണ്ടും നോട്ടിസ് അയച്ചിരിക്കുന്നത്. മൊയ്തീന്‍ നല്‍കിയ ഉത്തരങ്ങളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് ഇഡി പറയുന്നത്. കൂടുതല്‍ രേഖകളുമായി എത്താനാണ് ഇഡി മൊയ്തീനോട് നിര്‍ദേശിച്ചിരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക നേതാക്കളും ജനപ്രതിനിധികളുമായ അനൂപ് ഡേവിഡ് കാട, പി.ആര്‍. അരവിന്ദാഷന്‍ എന്നിവരെ അന്വേഷണസംഘം ഇന്നലെ വീണ്ടും ചോദ്യം ചെയ്തിരുന്നു.
കേസിലെ മുഖ്യപ്രതി പി. സതീഷ്‌കുമാര്‍, രണ്ടാം പ്രതി പി.പി. കിരണ്‍ എന്നിവര്‍ വഴി ബെനാമി വായ്പകള്‍ അനുവദിക്കുന്നതില്‍ പ്രമുഖരായ രാഷ്ട്രീയ നേതാക്കളുടെ സ്വാധീനവും ശുപാര്‍ശയുമുണ്ടായിരുന്നതായി ബാങ്കിലെ ജീവനക്കാരും ചില ഭരണസമിതി അംഗങ്ങളും അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് എ.സി. മൊയ്തീന്‍, അനൂപ് ഡേവിഡ് കാട, പി.ആര്‍. അരവിന്ദാക്ഷന്‍ എന്നിവര്‍ നല്‍കിയ മൊഴികളിലാണു പൊരുത്തക്കേടുള്ളത്.

പി. സതീഷ്‌കുമാറിനു 500 കോടി രൂപയുടെ സ്വകാര്യ സാമ്പത്തിക ഇടപാടുണ്ടെന്ന് അദ്ദേഹത്തിന്റെ ഇടനിലക്കാരനായിരുന്ന കെ.എ.ജിജോര്‍ മൊഴി നല്‍കിയിരുന്നു. സതീഷ്‌കുമാര്‍ വന്‍തോതില്‍ കള്ളപ്പണം കൈകാര്യം ചെയ്തിരുന്നതായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) പ്രാഥമിക നിഗമനം. ഈ കള്ളപ്പണം ആരുടേതാണെന്നു കണ്ടെത്താനാണു സതീഷ്‌കുമാറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത്.

സതീഷ്‌കുമാര്‍ വഴി കരുവന്നൂര്‍ സഹകരണ ബാങ്കിലേക്കു വന്ന പ്രവാസി നിക്ഷേപത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നു സാക്ഷികളിലൊരാള്‍ ഇ.ഡിയോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം നിക്ഷേപം സംബന്ധിച്ച ചില സൂചനകളും രേഖകളും മാത്രമാണ് ഇ.ഡിക്ക് ലഭിച്ചിട്ടുള്ളത്. ബെനാമി വായ്പകള്‍ സംബന്ധിച്ച ചോദ്യങ്ങളോടു സഹകരിച്ചു മറുപടി നല്‍കുന്ന സതീഷ്‌കുമാര്‍ പ്രവാസി നിക്ഷേപം സംബന്ധിച്ച ചോദ്യങ്ങള്‍ക്കു കൃത്യമായ മറുപടി നല്‍കുന്നില്ല.

കഴിഞ്ഞ തിങ്കളാഴ്ച എ.സി. മൊയ്തീന്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. 11 മണിക്കൂറോളമാണ് അന്ന് ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നേരത്തേ എ.സി. മൊയ്തീന്റെ വീട്ടില്‍ 22 മണിക്കൂറോളം റെയ്ഡും നടത്തിയിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഇ.ഡി ഓഫീസിലേക്ക് വിളിപ്പിച്ചത്. മൂന്നാം തവണ നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മൊയ്തീന്‍ ഹാജരായത്.

അതേസമയം, ഇ.ഡി ആവശ്യപ്പെട്ടാല്‍ വീണ്ടും ഹാജരാകുമെന്ന് കഴിഞ്ഞ ചോദ്യം ചെയ്യലിനുശേഷം പുറത്തിറങ്ങിയ മൊയ്തീന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കിയെന്നും അക്കൗണ്ട് മരവിപ്പിച്ചത് പിന്‍വലിക്കാന്‍ കത്ത് നല്‍കിയതായും അദ്ദേഹം അറിയിച്ചിരുന്നു.