കരുവന്നൂർ ബാങ്കിൽ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ബാങ്ക് പരിധിക്ക് പുറത്തുള്ളവർ എടുത്ത ലോണിന്റെ വിശദാംശങ്ങളാണ് ഇഡി ശേഖരിച്ചത്. അനധികൃത വായ്പയെടുത്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും നീക്കമുണ്ട്. അതിനായി ബാങ്കിലെത്തി മേൽവിലാസം ശേഖരിച്ചു.
ബാങ്കിൽ തട്ടിപ്പ് നടന്ന കാലത്ത് ബാങ്കിന്റെ അധികാര പരിധിക്ക് പുറത്തുള്ള നിരവധി പേർക്ക് വായ്പ അനുവദിച്ചിരുന്നു. എടുത്ത വായ്പയ്ക്കുള്ള മൂല്യം ഭൂമിക്കില്ലെന്ന് വിവിധ ഏജൻസികൾ കണ്ടെത്തിയിരുന്നു. അതേസമയം കരുവന്നൂർ കേസിലെ പ്രതികൾക്ക് ജാമ്യം നൽകിയ കോടതി ഉത്തരവിലെ പരാമർശങ്ങൾക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനും ഇഡി തീരുമാനിച്ചിട്ടുണ്ട്.
പ്രതികൾ കുറ്റം ചെയ്തതായി കരുതാൻ കാരണമില്ലെന്ന ഹൈക്കോടതി നിരീക്ഷണത്തിലാണ് ഇഡിക്ക് അതൃപ്തി. ഹൈക്കോടതി ഉത്തരവിലെ പരാമർശം കേസിന്‍റെ വിചാരണയെ അടക്കം ബാധിക്കുമെന്ന് വിലയിരുത്തൽ. എന്നാൽ ജാമ്യ നൽകിയതിനെതിരെ അപ്പീൽ നൽകാൻ ആലോചനയില്ല.
Read more
സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാംഗവുമായ പിആർ അരവിന്ദാക്ഷൻ, ബാങ്കിലെ മുൻ അക്കൗണ്ടന്‍റ് സികെ ജിൽസ് എന്നിവർക്ക് ജാമ്യം നൽകിക്കൊണ്ടുളള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരമർശമുള്ളത്. ജാമ്യം നൽകാനുളള കാരണങ്ങൾക്കുമപ്പുറത്ത് വിചാരണ ഇതേവരെ തുടങ്ങിയിട്ടില്ലാത്ത കേസിലേക്ക് കടന്ന് കോടതി പരാമർശം നടത്തിയെന്നാണ് ഇ ഡി ഉദ്യോഗസ്ഥർ പറയുന്നത്.