സാമ്പത്തിക അടിയന്തരാവസ്ഥ രാഷ്ട്രപതി ഭരണത്തിന് സമാനം; ശമ്പളവും ആനുകൂല്യങ്ങളും വെട്ടിച്ചുരുക്കും; ഗവര്‍ണറുടേത് കൈവിട്ട കളി; സര്‍ക്കാരിന് സമാനതകളില്ലാത്ത പ്രതിസന്ധി

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടിയതോടെ സര്‍ക്കാര്‍ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. സാമ്പത്തിക അടിയന്തരാവസ്ഥ ശുപാര്‍ശ ചെയ്യണമെന്ന സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ് ശശികുമാറിന്റെ നിവേദനത്തിലാണ് ഗവര്‍ണര്‍ നിര്‍ണായക നീക്കം നടത്തിയിരിക്കുന്നത്.

ശശികുമാറിന്റെ നിവേദനവും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയേക്കുറിച്ചുള്ള ചീഫ് സെക്രട്ടറിയുടെ ഹൈക്കോടതിയില്‍ അറിയിച്ച വിവരങ്ങളും ഗവര്‍ണര്‍ക്ക് അനുകൂലമാണ്. അതിനാല്‍, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കരുതലോടെയുള്ള നീക്കമാണ് നടത്തുന്നത്.

ഇന്ത്യന്‍ ഭരണഘടനയുടെ 360-ാം വകുപ്പാണ് ഗവര്‍ണര്‍ക്ക് സംസ്ഥാനത്ത് ഉപയോഗിക്കാനാവുക. സാമ്പത്തിക അസ്ഥിരത ഉണ്ടായാല്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രയോഗിക്കാനുള്ളതാണ് ഈ വകുപ്പ്. രാജ്യത്ത് ഒരു ഗവര്‍ണറും ഇത്തരമൊരു നീക്കം നടത്തിയിട്ടില്ല. എന്നിരുന്നാലും വലിയ സാമ്പത്തിക പ്രതിസന്ധില്‍ വലയുന്ന സര്‍ക്കാരിന് ഇതു ഭയം സൃഷ്ടിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രസര്‍ക്കാരാണെന്ന് രാഷ്ട്രീയ വാദമായി ഉന്നയിക്കാമെങ്കിലും ഹൈക്കോടതിയില്‍ ചീഫ് സെക്രട്ടറി ഹാജരായി നല്‍കിയ സത്യവാങ്മൂലം സര്‍ക്കാരിന് തിരിച്ചടിയാണ്. ദൈനംദിന കാര്യങ്ങള്‍ക്ക് പോലും സംസ്ഥാന സര്‍ക്കാരിന് പണമില്ലെന്ന് ചീഫ് സെക്രട്ടറി ഹെക്കോടതിയില്‍ സമ്മതിച്ചതാണ്. അതിനാല്‍ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ഗവര്‍ണറോട് വിശദീകരിക്കാന്‍ സാധ്യമല്ല.

സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ.എന്‍ ബാലഗോപാലും മുന്‍കാലങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങളും ഗവര്‍ണര്‍ ആയുധമാക്കി മാറും. കൂടാതെ 2020-21 വര്‍ഷത്തെ സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലും പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. അതിനാല്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറിയ്ക്ക് സാധ്യമല്ല.

എന്നാല്‍, ഗവര്‍ണര്‍ ഈ നടപടിയുമായി മുന്നോട്ട് പോകുകയും റിസര്‍വ് ബാങ്ക് ഉള്‍പ്പെടെയുള്ളവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചശേഷം സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ കുരുക്കിലാകും.

സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം പൂര്‍ണമായും രാഷ്ട്രപതിയുടെ നിയന്ത്രണത്തിലാകും. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിച്ചുരുക്കാനും സാമ്പത്തിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും രാഷ്ട്രപതിക്ക് സാധിക്കും. സാമ്പത്തിക മര്യാദ പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ രാഷ്ട്രപതിക്കു നല്‍കാം. ശമ്പളവും ബത്തയും കുറവു ചെയ്യുന്നതിനു നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാം. ധനകാര്യബില്ലുകളും മറ്റുബില്ലുകളും നിയമസഭ പാസാക്കിയശേഷം രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വയ്ക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്താം.

സാമ്പത്തിക അടിയന്തരാവസ്ഥ സംബന്ധിച്ച് ഭരണഘടനയില്‍ പറയുന്നത് ഇങ്ങനെയാണ്… ഭാരതത്തിന്റെയോ ഭാരതത്തിന്റെ ഭൂപ്രദേശത്തിന്റെ ഏതെങ്കിലും ഭാഗത്തിന്റെയോ സാമ്പത്തിക ഭദ്രത അല്ലെങ്കില്‍ വിശ്വാസ്യത ഭീഷണിയിലാക്കുന്ന ഒരു സ്ഥിതിവിശേഷം ഉത്ഭവിച്ചിട്ടുണ്ട് എന്നു രാഷ്ട്രപതിക്കു ബോധ്യമാകുകയാണെങ്കില്‍, ഒരു വിളംബരം വഴി ആ അര്‍ഥത്തില്‍ രാഷ്ട്രപതിക്ക് ഒരു പ്രഖ്യാപനം നടത്താവുന്നതാണ്. പുറപ്പെടുവിച്ച വിളംബരം രാഷ്ടപതിക്ക് ഒരു വിളംബരം വഴി പിന്‍വലിക്കുകയോ വ്യത്യാസപ്പെടുത്തുകയോ ചെയ്യാം.

രണ്ടു മാസത്തിനകം പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രമേയം അംഗീകരിച്ചില്ലെങ്കില്‍ പ്രാബല്യം ഇല്ലാതാകും. ലോക്‌സഭ പിരിച്ചു വിട്ടിരിക്കുന്ന കാലഘട്ടത്തില്‍ വിളംബരം പുറപ്പെടുവിക്കുകയോ, വിളംബരം പുറപ്പെടുവിച്ചതിനുശേഷം രണ്ടു മാസത്തിനുള്ളില്‍ ലോക്‌സഭ പിരിച്ചു വിടപ്പെടുകയോ ചെയ്താല്‍ വിളംബരം അംഗീകരിക്കുന്ന പ്രമേയം രാജ്യസഭ പാസാക്കണം. ലോക്‌സഭയുടെ പുനസംഘടനയ്ക്കുശേഷം 30 ദിവസത്തിനുള്ളില്‍ പ്രമേയം പാസാക്കിയില്ലെങ്കില്‍ അസാധുവാകുമെന്നാണ് ഭരണഘടനയില്‍ പറഞ്ഞിരിക്കുന്നത്.