ഏപ്രിലില്‍ സര്‍ക്കാരിന്റെ വരുമാനം 250 കോടി രൂപ മാത്രം, ശമ്പളം കൊടുക്കാന്‍ പോലും തികയില്ല; ട്രഷറി പൂട്ടേണ്ടി വരാമെന്ന് തോമസ് ഐസക്

ഏപ്രില്‍ മാസത്തില്‍ സര്‍ക്കാരിന്റെ വരുമാനം കേവലം 250 കോടി രൂപ മാത്രമായിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കേരളത്തിന്റെ പ്രതിസന്ധിയുടെ ആഴം മെയ് മാസത്തിന് ശേഷമേ വ്യക്തമാകുകയുളളൂവെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാരിന്റെ വരുമാനത്തിന് പുറമേ കേന്ദ്ര സര്‍ക്കാരിന്റെ സഹായം കൂടി ലഭിച്ചാല്‍ 2000 കോടി വരും. ഇത് ഉപയോഗിച്ച് ജീവനക്കാരുടെ ശമ്പളം കൊടുക്കാന്‍ പോലും തികയില്ല. കടമെടുക്കുക മാത്രമാണ് മുന്‍പിലുളള പോംവഴി. ഓവര്‍ഡ്രാഫ്റ്റ് അടക്കം വെയ്‌സ് ആന്റ് മീന്‍സ് ആയി പണമെടുക്കും. ശമ്പളം കൊടുക്കുന്നതോടെ ഇത് ഓവര്‍ഡ്രാഫ്റ്റിന്റെ അങ്ങേയറ്റം എത്തും.  റിസര്‍വ് ബാങ്കിന്റെ നിര്‍ദേശപ്രകാരം ട്രഷറി പൂട്ടേണ്ട അവസ്ഥ വരെ ഉണ്ടായേക്കാമെന്നും തോമസ് ഐസക് മുന്നറിയിപ്പ് നല്‍കി. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം മുടങ്ങില്ല. അതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും തോമസ് ഐസക് പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന്റെ ഒരു ഭാഗം വീതം ആറുമാസം മാറ്റിവെയ്ക്കാനുളള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ഇതില്‍ പുനഃപരിശോധന വേണമെന്ന് പറഞ്ഞ് നിരവധി അപേക്ഷകളും നിവേദനങ്ങളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ യാതൊരു പുനഃപരിശോധനയ്ക്കും സര്‍ക്കാര്‍ ഇപ്പോള്‍ തയ്യാറല്ല. ആവശ്യമെങ്കില്‍ മെയ് മാസത്തില്‍ ഇവ പരിശോധിച്ച് മാനുഷിക പരിഗണന അര്‍ഹിക്കുന്നവരുടെ കാര്യം ആലോചിക്കുമെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

മാസങ്ങള്‍ക്ക് ശേഷം അന്നത്തെ സാമ്പത്തിക സ്ഥിതി അനുസരിച്ച് പണം തിരികെ കൊടുക്കുന്നത് എങ്ങനെ എന്നതിനെ സംബന്ധിച്ച് തീരുമാനിക്കും. കാശായി കൊടുക്കണമെന്ന് പറയുന്നവരുണ്ട്. പിഎഫില്‍ ലയിപ്പിക്കണം എന്ന് പറയുന്നവരുണ്ട്. അങ്ങനെ വ്യത്യസ്തമായ നിര്‍ദേശങ്ങള്‍ എല്ലാം പരിശോധിച്ച് ആ സമയത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ശമ്പളം മാറ്റിവെയ്ക്കാനുളള ഉത്തരവ് ചില  ചില അധ്യാപക സംഘടനകള്‍ കത്തിച്ചത് ദൗര്‍ഭാഗ്യകരമാണ്. സംസ്ഥാനത്ത് 80 ശതമാനം ആളുകള്‍ക്ക് കൂലി പോലും ലഭിക്കുന്നില്ല. ഇവരുടേത് സാമൂഹിക വിരുദ്ധ കാഴ്ചപ്പാടാണ്. വിചിത്ര മാനസിക നിലയാണ് ഇവര്‍ പ്രകടിപ്പിക്കുന്നത്. എന്ത് സാമൂഹിക ബോധമാണ് ഇവര്‍ യുവജനങ്ങള്‍ക്ക് പകര്‍ന്ന് നല്‍കുന്നതെന്നും തോമസ് ഐസക് ചോദിച്ചു. അധ്യാപക സംഘടനകള്‍ എത്രമാത്രം അധഃപതിക്കാം എന്നതിന്റെ സാക്ഷ്യപത്രമാണ് ഇവരുടെ എതിര്‍പ്പ്.  ഒരു രീതിയിലുളള സഹാനുഭൂതിയും ഇവര്‍ അര്‍ഹിക്കുന്നില്ല. നാട്ടിലുളള  ആളുകള്‍ ഇവരെ വിലയിരുത്തും. അത് തന്നെയാണ് ഇവരുടെ ശിക്ഷയെന്നും തോമസ് ഐസക് പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയല്ല. അവരുടെ ശമ്പളത്തിന്റെ ഒരു ഭാഗം മാറ്റി വെയ്ക്കുകയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും. അത് ഉപയോഗിച്ച് സംസ്ഥാനത്തെ പാവങ്ങളെ സഹായിക്കും. 20000 രൂപയില്‍ താഴെ മാസവരുമാനമുളള താത്കാലിക ജീവനക്കാരില്‍ പലരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അവരുടെ സന്നദ്ധത പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.