സര്‍ക്കാര്‍ വസ്തുതകള്‍ മറയ്ക്കുന്നു, 393 കിലോമീറ്റര്‍ ഭിത്തി കെട്ടേണ്ടി വരും, കുട്ടനാടിന്റെ സ്ഥിതിയാകുമെന്ന് ഇ. ശ്രീധരന്‍

കെ റെയിലില്‍ സംസ്ഥാന സര്‍ക്കാരിന്റെ അവകാശവാദങ്ങളെ തള്ളി മെട്രോമാന്‍ ഇ.ശ്രീധരന്‍. കേരളം വിഭജിക്കപ്പെടില്ല എന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. സില്‍വര്‍ ലൈന്‍ കടന്ന് പോകുന്നിടത്തെല്ലാം ട്രാക്കിന് ഇരുവശങ്ങളിലുമായി ഭിത്തി നിര്‍മ്മിക്കേണ്ടി വരും. മനുഷ്യരും മൃഗങ്ങളും കുറുകെ കടക്കാത്ത തരത്തില്‍ ഭിത്തി നിര്‍മ്മിക്കേണ്ടി വരുമെന്നും, ഇത്തരത്തില്‍ 393 കിലോമീറ്റര്‍ ഭാഗത്ത് ഭിത്തി കെട്ടുന്നത് കടുത്ത പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും ശ്രീധരന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ചെലവ് കുറച്ച് കാണിച്ച് വസ്തുതകള്‍ മറച്ചു വെയ്ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

സില്‍വര്‍ ലൈനിനായി ഭിത്തി കെട്ടുന്നത് വഴി വെള്ളം ഒഴുകിപ്പോകുന്ന സ്വാഭാവിക മാര്‍ഗങ്ങള്‍ തടസ്സപ്പെടും. ഇത് വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. പദ്ധതി നിലവില്‍ വന്നാല്‍ കുട്ടനാടിന് സമാനമായ വെള്ളപ്പൊക്കം പദ്ധതി മേഖലയില്‍ ഉണ്ടാകുമെന്ന് ശ്രീധരന്‍ മുന്നറിയിപ്പ് നല്‍കി.

ഇത്തരം മേഖലകളില്‍ 393 കിലോമീറ്ററിലും എണ്ണൂറോളം റെയില്‍വേ റോഡ് ഓവര്‍ ബ്രിഡ്ജോ റെയില്‍വേ റോഡ് അണ്ടര്‍ ബ്രിഡ്ജോ നിര്‍മ്മിക്കേണ്ടി വരും. ഇതിന് ഓരോന്നിനും കുറഞ്ഞത് 20 കോടിയെങ്കിലും ചെലവ് വരും. ഇതോടെ ആകെ ചെലവ് 1600 കോടിയാകും. ഇത് പദ്ധതിയുടെ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൂടുതല്‍ ഭൂമിയും ഏറ്റെടുക്കേണ്ടതായി വരുമെന്ന് ശ്രീധരന്‍ പറഞ്ഞു.

കെ റെയിലില്‍ മുഖ്യമന്ത്രി വസ്തുതകള്‍ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ശ്രീധരന്‍ കുറ്റപ്പെടുത്തി. പ്രധാനപ്പെട്ട പല പദ്ധതികളുടേയും ഡിപിആര്‍ വിവരങ്ങള്‍ പുറത്ത് വിടാറില്ലെന്ന സര്‍ക്കാര്‍ നിലപാട് തെറ്റാണ്. പത്തോളം പ്രധാന പദ്ധതികളുടെ ഡിപിആര്‍ താന്‍ തയ്യാറാക്കിയട്ടുണ്ടെന്നും, അതെല്ലാം തന്നെ പരസ്യപ്പെടുത്തിയട്ടുണ്ടെന്നും ശ്രീധരന്‍ വ്യക്തമാക്കി.