കടുത്ത അതൃപ്തി; ഇ.പി ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നു

അഴിമതി ആരോപണത്തെ തുടര്‍ന്ന് തനിക്കെതിരായ നീക്കത്തില്‍ കടുത്ത അതൃപ്തിയില്‍ ഇ.പി ജയരാജന്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചിരിക്കുകയാണ് ഇ.പി. പാര്‍ട്ടിപദവികളെല്ലാം ഒഴിയാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചതായാണ് വിവരം.

അനാരോഗ്യമാണ് പദവികള്‍ ഒഴിയാനുള്ള കാരണമായി മുന്നോട്ടു വച്ചിരിക്കുന്നു. എം.വി ഗോവിന്ദന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദത്തിലെത്തിയത് മുതല്‍ പ്രധാന പരിപാടികളില്‍ നിന്നും പാര്‍ട്ടി യോഗങ്ങളില്‍ നിന്നും ഇ.പി വിട്ടു നില്‍ക്കുകയാണ്. പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഇ.പി നേതൃത്വത്തെ അറിയിച്ചിരുന്നു.

ഇതിനിടയ്ക്കാണ് ഇപ്പോള്‍ സാമ്പത്തിക ആരോപണങ്ങളും ഇ.പിക്ക് നേരെ നീളുന്നത്. ഈ ഘട്ടത്തിലാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം അടക്കമുള്ള പദവികള്‍ ഒഴിയാന്‍ താന്‍ സന്നദ്ധനാണ് എന്ന കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചത്. പാര്‍ട്ടി നേതൃത്വത്തിന് മനസിലാകുന്ന ഭാഷയില്‍ എല്ലാം താന്‍ നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്.

പദവികളില്‍ തുടര്‍ന്നു പോകുന്നതിന് തനിക്ക് ബുദ്ധിമുട്ടുകളുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളും മറ്റും ഉള്ളതു കൊണ്ട് തന്നെ സജീവമായി യാത്ര ചെയ്യുന്നതിനും മറ്റും സാധിക്കുന്നില്ല. തിരുവനന്തപുരത്തേക്കും മറ്റും നിരന്തരമുള്ള യാത്രകള്‍ ബുദ്ധിമുട്ടാണ്. അത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്.

ഇത് കണക്കിലെടുത്ത് നേരത്തെ തന്നെ ഒഴിവാക്കണം എന്ന ആവശ്യം ഇ.പി നേതൃത്വത്തോട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സാമ്പത്തിക ആരോപണം വരുന്നത്. ഇതോടെയാണ് പദവികള്‍ ഒഴിയാനുള്ള സന്നദ്ധത വീണ്ടും ആവര്‍ത്തിച്ചത്.