ദത്ത് വിവാദം; കുറ്റക്കാരെ സംരക്ഷിക്കുന്നു, സര്‍ക്കാര്‍ നടപടി എടുത്തിട്ടില്ലെന്ന് അനുപമ

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കി വിവാദമായ കേസില്‍ കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പരാതിക്കാരിയായ അനുപമ. വകുപ്പ്തല അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് എട്ട് മാസം പിന്നിടുകയാണ്. എന്നിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടി വൈകുന്നുവെന്ന് അനുപമ മാധ്യമങ്ങളോട് പറഞ്ഞു.

അനുപമയുടെ സമ്മതമില്ലാതെയാണ് കുഞ്ഞിനെ ദത്ത് നല്‍കിയത്. കേസില്‍ ശിശുക്ഷേമസമിതിക്കും ചൈള്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും വീഴ്ച പറ്റിയെന്ന് വനിതാ ശിശുവികസനവകുപ്പ് ഡയറക്ടറായിരുന്ന ടി.വി. അനുപമ അന്വേഷിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എട്ടുമാസം മുമ്പാണ് റിപ്പോര്‍ട്ട് നല്‍കിയത്. കുറ്റക്കാര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെ സര്‍ക്കാര്‍ അവരെ സംരക്ഷിക്കുകയാണെന്നും അനുപമ ആരോപിക്കുന്നു.

കുഞ്ഞിനെ തിരിച്ച് കിട്ടാന്‍ അനുപമ മുന്‍പ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ കുഞ്ഞിനെ തിരികെ നല്‍കി. പിന്നീട് കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി അനുപമ മുന്നോട്ട് പോകുകയായിരുന്നു.