ഫ്ലാറ്റുകൾ നിലംപൊത്തിയതിനു പിന്നാലെ മരടിൽ പൊടിശല്യം രൂക്ഷം; വെള്ളം തളിച്ചു തുടങ്ങി, ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ മെഡിക്കൽ ക്യാമ്പ്

മരടിൽ ഫ്ലാറ്റുകൾ പൊളിച്ചപ്പോഴുണ്ടായ അവശിഷ്ടങ്ങൾ വേർതിരിക്കുന്നതിന് മുമ്പ് പൊടിശല്യം കുറയ്ക്കാൻ വെള്ളം തളിച്ചു തുടങ്ങി. ജനങ്ങൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ നെട്ടൂരിൽ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്.

ഇന്നലെ അശാസ്ത്രീയമായി അവശിഷ്ടങ്ങൾ വേർതിരിച്ചു തുടങ്ങിയപ്പോൾ ഉയർന്ന പൊടി കാരണം നാട്ടുകാർക്ക് ആരോഗ്യപ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് വെള്ളം തളിച്ച ശേഷം മാത്രം ഇന്ന് ജോലികൾ വീണ്ടും തുടങ്ങിയാൽ മതിയെന്ന് തീരുമാനിച്ചത്. എച്ച്2ഒ, ആൽഫാ ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ വേർതിരിക്കുന്ന ജോലിയാണ് ഇന്ന് തുടങ്ങിയത്. പൊളിക്കാൻ കരാറെടുത്ത വിജയ് സ്റ്റീൽസും കോണ്‍ റ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രോംപ്റ്റ് എന്ന കമ്പനിയും ചേർന്നാണ് വെള്ളം തളിക്കുന്നത്. കായലിൽ നിന്നാണ് ഇതിനായി വെള്ളം പമ്പ് ചെയ്യുന്നത്. വെള്ളം തളിക്കാൻ അഗ്നിശമന സേനയുടെ സഹായം തേടിയെങ്കിലും കിട്ടിയില്ലെന്ന് ആരോപണമുണ്ട്.

ആരോഗ്യ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നെട്ടൂരിൽ ഇന്ന് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. രണ്ട് ഡോക്ടര്‍മാരുൾപ്പെടെ 12 പേരാണ്  ക്യാമ്പിൽ ഉള്ളത്. നാളെ ഹോമിയോ ഡിസ്പെൻസറിയിൽ നിന്നും ഡോക്ടർമാർ എത്തും. വരും ദിവസങ്ങളിൽ നാലിടത്ത് നിന്നും ഒരേസമയം അവശിഷ്ടങ്ങൾ വേർതിരിച്ച് തുടങ്ങും. 70 ദിവസം വേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടം പറയുമ്പോഴും 45 ദിവസങ്ങൾക്കകം ജോലികൾ തീർക്കാനാകുമെന്ന് കമ്പനികൾ പറയുന്നു.

പൊളിഞ്ഞു വീണ 4 ഫ്ലാറ്റുകളിൽ നിന്ന് ഏകദേശം 75,000 ടൺ കോൺക്രീറ്റ് അവശിഷ്ടമാണു കൂന്നുകൂടി കിടക്കുന്നത്. ഫ്ലാറ്റുകൾ പൊളിച്ചപ്പോൾ മുതൽ മരടിലാകെ പൊടിയാണ്. ഫ്ലാറ്റ് പൊളിച്ച പ്രദേശത്തെ മരങ്ങൾ പൊടിയിൽ കുളിച്ചു നിൽക്കുന്നതിനാൽ ചെറിയ കാറ്റു വീശുമ്പോൾ പോലും പ്രശ്നമാണ്. അവശിഷ്ടങ്ങൾ നീക്കാൻ 70 ദിവസമാണു കമ്പനികൾക്കു നൽകിയിരിക്കുന്നത്. പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ടം നീക്കുന്നതു 15 ദിവസത്തെ ഇടവേളയ്ക്കു ശേഷം മാത്രമേ ആരംഭിക്കൂ എന്നു കരാറുകാരൻ വ്യക്തമാക്കിയിട്ടുണ്ട്. കോൺക്രീറ്റിൽ നിന്നു കമ്പി വേർതിരിക്കുന്നതിന് ഇത്രയും സമയം വേണ്ടി വരും എന്നതിനാലാണിത്.