'വന്ദനയെ അല്ല, ലക്ഷ്യം വെച്ചത് പുരുഷ ഡോക്ടറെ, സംസാരം ഇഷ്ടപ്പെട്ടില്ല'; സന്ദീപിന്റെ മൊഴി, മാനസികപ്രശ്‌നമില്ലെന്ന് റിപ്പോര്‍ട്ട്

ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ് ജയിലിലെത്തി പരിശോധിച്ച് സ്ഥിരീകരിച്ചത്. പൊലീസും ഡോക്ടര്‍മാരും ചേര്‍ന്ന് ഉപദ്രവിക്കുന്നതായി തോന്നിയപ്പോളാണ് ആക്രമിക്കാന്‍ തീരുമാനിച്ചതെന്നും ലക്ഷ്യം വച്ചത് പുരുഷ ഡോക്ടറെയെന്നും സന്ദീപ് ജയില്‍ സൂപ്രണ്ടിനോട് ഏറ്റുപറഞ്ഞു.

ശനിയാഴ്ചയാണ് പേരൂര്‍ക്കട മാനസിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തി സന്ദീപിനെ പരിശോധിച്ചത്. മാനസിക ആരോഗ്യപ്രശ്‌നങ്ങളോ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമൊ ഇല്ലായെന്ന് സ്ഥിരീകരിച്ചു. അതിനാല്‍ സന്ദീപ് പ്രകടിപ്പിച്ച വിഭ്രാന്തി ലഹരിയുടെ അമിത ഉപയോഗം കൊണ്ടാവാമെന്ന നിഗമനത്തിലാണ് ജയില്‍ ഉദ്യോഗസ്ഥര്‍.

സന്ദീപ് സാധാരണ നിലയിലായതോടെ ജയില്‍ സൂപ്രണ്ട് സത്യരാജിന്റെ നേതൃത്വത്തില്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. നാട്ടുകാരില്‍ ചിലര്‍ പിന്തുടര്‍ന്ന് ഉപദ്രവിക്കാനെത്തുന്നൂവെന്ന തോന്നലായിരുന്നു തനിക്ക്. അതിനാലാണ് പൊലീസിനെ വിളിച്ചത്. ആദ്യം പൊലീസ് എത്തിയപ്പോള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിച്ചിരുന്നു. അവര്‍ പോയശേഷം വീണ്ടും വിളിച്ചു വരുത്തി.

ആശുപത്രിയിലെത്തി പരിശോധിക്കുന്നതിനിടെ അവിടുള്ളവരുടെ സംസാരം ഇഷ്ടപ്പെട്ടില്ല. അവരും തന്നെ ഉപദ്രവിക്കും എന്ന് തോന്നിയതോടെയാണ് കത്തിയെടുത്തത്. പുരുഷ ഡോക്ടറെ ഉപദ്രവിക്കാനായിരുന്നു ശ്രമം. വന്ദനയെ ലക്ഷ്യം വച്ചിട്ടില്ല എന്നാണ് സന്ദീപിന്റെ ഏറ്റുപറച്ചില്‍. ഇതര സംസ്ഥാന തൊഴിലാളികളുടെ കയ്യില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ വാങ്ങിയതെന്നും സന്ദീപ് സമ്മതിച്ചു.