'ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധമോ? ഒമ്പതും പതിനൊന്നും വയസ്സുള്ള പിഞ്ചുപെണ്‍കുട്ടികള്‍ സമ്മതം കൊടുക്കാന്‍, അവര്‍ എന്തറിഞ്ഞിട്ടാണ്'; വെെറലായി ഡോക്ടറുടെ കുറിപ്പ്

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട കോടതി നടപടിക്കെതിരെ വലിയ രോക്ഷമാണ് ഉയരുന്നത്. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാരിനും പൊലീസിനും എതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത് ഡോ. ഷിംന അസീസാണ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഷിംന പ്രതിഷേധം അറിയിക്കുന്നത്.

ഡോ. ഷിംന അസീസിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധമോ? അതും 9, 11 വയസ്സുള്ള രണ്ട് പിഞ്ചുപെണ്‍കുട്ടികളുടെ സമ്മതം…
സമ്മതം കൊടുക്കാന്‍ അവരെന്തറിഞ്ഞിട്ടാണ്? പതിനെട്ട് വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയുമായി സമ്മതത്തോടെ ബന്ധപ്പെട്ടാലും കുറ്റകരമാണ്. എവിടെയാണ് ഈ “ഉഭയകക്ഷിസമ്മതം” എന്ന വിചിത്രനയം വരുന്നത്?

എന്നിട്ട് ആത്മഹത്യയെന്ന് പേരില്‍ പൊടിയും തട്ടി, തെളിവില്ലെന്ന് എഴുതിച്ചേര്‍ത്ത് ഈ കൊടുംക്രൂരത ചെയ്തവന്‍മാര്‍ക്ക് രക്ഷയും.

നീതി കിട്ടിയില്ലെന്നല്ല, നീതിയുടെ നിഴല്‍ പോലും ആ കുഞ്ഞിമക്കളുടെ മേല്‍ വീണില്ലെന്ന് പറയണം.

ആ കുഞ്ഞുങ്ങള്‍ക്ക് നഷ്ടം, നൊന്തു പെറ്റവള്‍ക്ക് വറ്റാത്ത കണ്ണീര്‍. അവരില്‍ പ്രതീക്ഷ നിറച്ചവര്‍ക്ക് പാതിവഴിക്ക് നിലച്ച് പോയ കഥയായി ആ പെണ്‍മക്കള്‍.

നശിച്ച ലോകം.

https://www.facebook.com/DrShimnaAzeez/posts/2227042534256539