പള്‍സര്‍ സുനിയും കൂട്ടരും ക്വട്ടേഷന്‍ സംഘമാണോയെന്ന് സംശയം; ആദ്യ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷമാണ് കത്ത് പുറത്ത് വന്നതെന്ന് മുന്‍ ഡി.ജി.പി, ആര്‍. ശ്രീലേഖ

നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത് രണ്ടാഴ്ചയോളം അയാള്‍ പൊലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നു. അത്രും സമയം ചോദ്യം ചെയ്യല്‍ നടത്തിയിട്ടും ഇതൊരു ക്വട്ടേഷന്‍ ആയിരുന്നുവെന്ന് എന്തുകൊണ്ടു കണ്ടെത്താന്‍ കഴിയാതെ പോയെന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. ക്വട്ടേഷന്‍ ആണെങ്കില്‍ സാധാരണയായി ഒരു പ്രതി അക്കാര്യം പോലീസിനു മുമ്പാകെ തുറന്നു സമ്മതിക്കും. എന്നാല്‍ പള്‍സര്‍ സുനിയും കൂട്ടരും ക്വട്ടേഷന്‍ സംഘങ്ങളാണോയെന്ന് തനിക്ക് ഇപ്പോഴും സംശയമുണ്ടെന്നും ആര്‍ ശ്രീലേഖ വെളിപ്പെടുത്തി.

നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടന്നതായും അവര്‍ പറഞ്ഞു. കേസില്‍ ആദ്യത്തെ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷമാണ് പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് എഴുതിയത് എന്ന് പറയപ്പെടുന്ന കത്ത് പുറത്ത് വന്നത്. ഈ കത്ത് സുനിയുടെ സഹതടവുകാരനായ വിപിനാണ് എഴുതിയത്. അയാള്‍ ജയിലില്‍ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പോലീസുകാര്‍ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ വ്യക്തമാക്കി.

പള്‍സര്‍ സുനി കള്ളം പറയുന്ന ആളാണ്. പല നടിമാരും അയാളെ കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ട്. വിശ്വാസ്യത പിടിച്ചുപറ്റി പള്‍സര്‍ സുനി തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ഇതുപോലെ ചിത്രങ്ങള്‍ ചിത്രീകരിച്ച് അവരെ ബ്ലാക്ക് മെയില്‍ ചെയ്തതായി നടിമാര്‍ തന്നോട് പറഞ്ഞിട്ടുണ്ട്.

‘എന്തുകൊണ്ട് ഇത് കേസ് ആക്കിയില്ല എന്ന് ചോദിച്ചപ്പോള്‍ അത് കരിയറിനെ ബാധിക്കുമോ എന്ന് കരുതിയും പൊലീസിന്റെ കൂടെ കേസുമായി പോകേണ്ട എന്നു കരുതിയും, ഇത് പുറത്തുവന്നാല്‍ ഏറ്റവും കൂടുതല്‍ മാനഹാനി തനിക്കാണെന്നുമുളളതു കൊണ്ടും കാശ് കൊടുത്ത് സെറ്റില്‍ ചെയ്തുവെന്ന് പറഞ്ഞിട്ടുണ്ടെന്നും ശ്രീലേഖ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.