'നേമം കോച്ചിംഗ് ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കരുത്'; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

നേമത്തുള്ള കോച്ചിംഗ് ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കാനുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കേരളത്തിന്റെ റെയില്‍വേ വികസനത്തിന് പുതിയ ഊര്‍ജ്ജം സമ്മാനിക്കാന്‍ പര്യാപ്തമായ ഒരു പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും തീരുമാനം തിരുത്തി പദ്ധതി സ്ഥാപിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

2011-12-ലെ കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തിയ പദ്ധതിയുടെ പ്രാധാന്യം 2019-ല്‍ തറക്കല്ലിടുന്ന ഘട്ടത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി പ്രത്യേകം എടുത്തു പറഞ്ഞതാണ്. പദ്ധതി പൂര്‍ത്തിയായാല്‍ കോച്ചുകളുടെ മെയിന്റിനന്‍സ് പൂര്‍ണമായി ഇങ്ങോട്ടു മാറ്റുമെന്നും വാഗ്ദാനം ചെയ്തിരുന്നു. പദ്ധതി ഉപേക്ഷിച്ചതോടെ ഭൂമി വിട്ടു നല്‍കിയവര്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.

നേമം റെയില്‍വേ കോച്ചിംഗ് ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് എംപിയും പറഞ്ഞു. ഈ ആവശ്യമുന്നയിച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് ജോണ്‍ ബ്രിട്ടാസ് കത്തയച്ചു.

നേമം ടെര്‍മിനലിന്റെ കാര്യത്തില്‍ വലിയൊരു ഗൂഢാലോചനയും കള്ളക്കളിയുമാണ് നടന്നിരിക്കുന്നത് എന്ന് ജോണ്‍ ബ്രിട്ടാസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നിരന്തരമായി ഇക്കാര്യം ഉന്നയിച്ചതുകൊണ്ടും രാജ്യസഭാ ചെയര്‍മാന് പരാതി നല്കിയതുകൊണ്ടുമാണ് പദ്ധതി ഉപേക്ഷിച്ച കാര്യം തുറന്നു പറയാന്‍ റെയില്‍വേ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.