"ജോയ്‌സ്‌ ജോര്‍ജ്ജ്‌, രാഹുല്‍ ഗാന്ധിയ്‌ക്ക് എതിരെ നടത്തിയ ചില പരാമര്‍ശങ്ങളോട് യോജിക്കുന്നില്ല": സി.പി.എം

ഇടുക്കി മുന്‍ എംപി ജോയ്‌സ്‌ ജോര്‍ജ്ജ്‌, രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ നടത്തിയ ചില പരാമര്‍ശങ്ങളോട്‌ യോജിക്കുന്നില്ല എന്ന് സിപിഐ എം. രാഹുല്‍ഗാന്ധിയുടേയും കോണ്‍ഗ്രസിന്റേയും രാഷ്ട്രീയ നിലപാടുകളെയാണ്‌ സിപിഐ എം എതിര്‍ക്കുന്നത്‌. അത്തരം രാഷ്‌ട്രീയ വിമര്‍ശനങ്ങളില്‍ നിന്ന്‌ ശ്രദ്ധ തിരിച്ചുവിടാന്‍ മാത്രമേ വ്യക്തിപരമായ ഇത്തരം പരാമര്‍ശങ്ങള്‍ സഹായിക്കുകയുള്ളു. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ല എന്നും സി.പി.എം പ്രസ്താവനയിൽ പറഞ്ഞു.

ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി എം എം മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരട്ടയാറിലെ പൊതുയോഗത്തിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് ജോയ്സ് ജോർജ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. രാഹുൽ ഗാന്ധി വിവാഹിതൻ അല്ലാത്തതിനാൽ അദ്ദേഹത്തോട് ഇടപെടുമ്പോൾ വിദ്യാർത്ഥിനികൾ സൂക്ഷിക്കണം എന്ന പരാമർശമാണ് ജോയ്‌സ് ജോർജ് നടത്തിയത്.

“രാഹുൽ ഗാന്ധിയുടെ പരിപാടി, കോളജിൽ പോകും, പെൺപിള്ളേർ മാത്രമുള്ള കോളജിലേ പോകൂ, അവിടെ ചെന്ന് പെണ്ണുങ്ങളെ വളഞ്ഞു നീക്കാനും നൂരാനും ഒക്കെ പഠിപ്പിക്കും. എന്റെ പൊന്നു മക്കളേ, രാഹുൽ ഗാന്ധിയുടെ മുമ്പിൽ വളയാനും കുനിയാനും ഒന്നും നിൽക്കല്ലേ, അയാൾ പെണ്ണൊന്നും കെട്ടിയിട്ടില്ല,” എന്നാണ് ജോയ്‌സ് ജോർജ് പറഞ്ഞത്.

Read more

എറണാകുളം സെന്റ് തെരേസാസ് കോളജിൽ രാഹുൽ ഗാന്ധി എത്തിയപ്പോൾ വിദ്യാർത്ഥിനികളെ ഐക്കിഡോ പരിശീലിപ്പിച്ചതിനെയാണ് ജോയ്സ് ജോർജ് പരിഹസിച്ചത്. മന്ത്രി എം.എം മണിയുടെ ഇരട്ടയാറിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു ഇടുക്കി മുൻ എം.പിയുടെ പരാമർശം.‌ പ്രസ്താവനയെ കൂട്ടച്ചിരിയിൽ സദസ്സ് പിന്താങ്ങി.