വിവാദങ്ങളുടെ ട്രാപ്പില്‍ വീഴരുത്, ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെ കുറിച്ച് ചര്‍ച്ചകള്‍ ഉയരണം; വി.ടി ബല്‍റാം

സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന് പ്രശന്ങ്ങള്‍ പരിഹരിക്കാനായി രൂപീകരിച്ച ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നുവരണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. ‘സ്ത്രീപക്ഷ’മെന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ രണ്ടര വര്‍ഷമായിട്ടും റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ തയ്യാറായിട്ടില്ല. ഇതില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ തല്‍പ്പരകക്ഷികള്‍ ഉയര്‍ത്തുന്ന വിവാദങ്ങളുടെ ട്രാപ്പില്‍ വീഴരുതെന്ന് വി.ടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാനോ അതിന്മേല്‍ നടപടി സ്വീകരിക്കാനോ ‘സ്ത്രീപക്ഷ’മെന്ന് അവകാശപ്പെടുന്ന ഇന്നത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ രണ്ടര വര്‍ഷമായിട്ടും തയ്യാറാകാത്തതിനേക്കുറിച്ചാണ് ചര്‍ച്ചകള്‍ ഉയര്‍ന്നുവരേണ്ടത്. അതില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടി തല്‍പ്പരകക്ഷികള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന വിവാദങ്ങളുടെ ട്രാപ്പില്‍ വീണുപോകാതിരിക്കാനാണ് വിവേകമുള്ളവര്‍ ശ്രദ്ധിക്കേണ്ടത്.’ അദ്ദേഹം കുറിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. സിനിമ മേഖലയിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ നിയമ നിര്‍മ്മാണത്തിനുള്ള കരട് രേഖ തയ്യാറായതായി മന്ത്രി സജി ചെറിയാന്‍ അറിയിച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ മൂടിവെക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. എന്നാല്‍ സിനിമ പ്രവര്‍ത്തകരുടെ സ്വകാര്യത മാനിച്ചാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തതെന്നും, സ്വകാര്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് പൊതുരേഖയായി പ്രസിദ്ധീകരിക്കാന്‍ കഴിയില്ലെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.