തല്ലാനുള്ള സാഹചര്യം ഉണ്ടാക്കരുത്; സംവാദത്തില്‍ പങ്കെടുക്കാന്‍ ആരാണ് ജോസഫ് സി. മാത്യു: കോടിയേരി

സില്‍വര്‍ലൈന്‍ പദ്ധതിക്കായി സര്‍വേ നടത്താന്‍ സ്ഥാപിക്കുന്ന സര്‍വേകല്ലുകള്‍ പിഴുതെറിയുമ്പോള്‍ സ്വാഭാവിക പ്രതികരണങ്ങള്‍ ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തല്ലുന്നത് പരിഹാരമല്ല. അത് ശരിയായ നടപടിയുമല്ല. കോണ്‍ഗ്രസും ബിജെപിയും തല്ലാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ അംഗീകാരമില്ലാതെയാണ് പ്രതിഷേധക്കാര്‍ കല്ല് പിഴുതെറിയുന്നതെന്നും കോടിയേരി പറഞ്ഞു. സില്‍വാര്‍ലൈന്‍ സംവാദ പരിപാടിയില്‍ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയത് സംബന്ധിച്ച ചോദ്യത്തില്‍ ജോസഫ് സി മാത്യു ആരാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരൊക്കെയാണ് സംവാദത്തില്‍ പങ്കെടുക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് കെ റെയില്‍ അധികൃതരാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് പങ്കില്ലെന്നും കോടിയേരി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് സില്‍വര്‍ലൈന്‍ സംവാദ പാനലില്‍ നിന്നും ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയത്. അദ്ദേഹത്തിന് പകരം പകരം പരിസ്ഥിതി ഗവേഷകന്‍ ശ്രീധര്‍ രാധാകൃഷ്ണനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അലോക് വര്‍മ്മ, ഡോ. ആര്‍ വി ജി മേനോന്‍ എന്നിവരാണ് പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങള്‍. സര്‍ക്കാര്‍ രാഷ്ട്രീയ ചോദ്യങ്ങളെ ഭയക്കുന്നത് കൊണ്ടാണ് തന്നെ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കിയതെന്ന് ജോസഫ് സി മാത്യു പ്രതികരിച്ചിരുന്നു.

സില്‍വര്‍ലൈന്‍ സംവാദം നടത്തേണ്ടത് സര്‍ക്കാരാണ് കെ റെയില്‍ അല്ല. സംവാദത്തിലേക്ക് ക്ഷണക്കത്ത് അയക്കേണ്ടത് സര്‍ക്കാരാണെന്നും ചൂണ്ടിക്കാട്ടി സാധ്യതാ പഠനം നടത്തിയ സംഘത്തലവനായ സിസ്ട്ര മുന്‍ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. സര്‍ക്കാര്‍ പ്രതിനിധിയോ, ചീഫ് സെക്രട്ടറിയോ കത്ത് അയക്കണം. സര്‍ക്കാരിന്റെ നേരിട്ടുള്ള ക്ഷണമില്ലെങ്കില്‍ സംവാദത്തില്‍ പങ്കെടുക്കില്ല. സര്‍ക്കാര്‍ പരിപാടിയെന്ന നിലയിലാണ് പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംവാദം സംഘടിപ്പിക്കുന്നത് സര്‍ക്കാര്‍ തന്നെയാണെന്ന് കെ റെയില്‍ അറിയിച്ചിരുന്നു. ചീഫ് സെക്രട്ടറിയാണ് കെ റയില്‍ ചെയര്‍മാന്‍. ബോര്‍ഡില്‍ രണ്ട് സര്‍ക്കാര്‍ പ്രതിനിധികളും രണ്ട് റെയില്‍വേ അംഗങ്ങളുമുണ്ട്. സില്‍വര്‍ലൈന്‍ പദ്ധതിയിമായി ബന്ധപ്പെട്ട പരിപാടികള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടേതാണെന്നും അധികൃതര്‍ പറഞ്ഞു.

ഏപ്രില്‍ 28 ന് രാവിലെ 11 മണിക്ക് ഹോട്ടല്‍ താജ് വിവാന്തയില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പദ്ധതിയെ എതിര്‍ക്കുന്നവരെയും അനുകൂലിക്കുന്നവരെയും പങ്കെടുപ്പിച്ചു കൊണ്ടാണ് സംവാദം നടത്തുന്നത്.