'കർണാടകയിൽ ഡി കെ, ഇവിടേം തയ്ച്ചു വെച്ചോ ഒരെണ്ണം, താമസിയാതെ ആവശ്യം വരും'; വി ശിവൻകുട്ടി

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യ രാജി വെച്ചതിന് പിന്നാലെ കോൺഗ്രസിനെ ട്രോളി മുൻ മന്ത്രി വി ശിവൻകുട്ടി. ‘കർണാടകയിൽ ഡി കെ, ഇവിടേം തയ്ച്ചു വെച്ചോ ഒരെണ്ണം, താമസിയാതെ ആവശ്യം വരും’ എന്ന് വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. പ്രഭാതഭക്ഷണ മന്ത്രിസഭാ യോഗത്തിലാണ് സിദ്ധരാമയ്യയുടെ രാജി പ്രഖ്യാപനം.

ഡി കെ ശിവകുമാറിന് പൂര്‍ണ പിന്തുണയും സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ഡി കെ ശിവകുമാറിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കണമെന്നും മന്ത്രിമാരോട് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് 2023 ല്‍ അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും രംഗത്തുണ്ടായിരുന്നു. അന്ന് ഹൈക്കമാന്‍ഡ് നിരവധി ചര്‍ച്ചകള്‍ക്കൊടുവിലാണ് ഭരണകാലയളവ് രണ്ടര വര്‍ഷം വീതം വെച്ചുള്ള ധാരണയിലേക്ക് അന്നെത്തിയത്. എന്നാല്‍ മൂന്ന് വര്‍ഷം പിന്നിട്ടിട്ടും മുഖ്യമന്ത്രി സ്ഥാനം ഒഴിയാതെ നീട്ടിക്കൊണ്ടുപോയ സിദ്ധരാമയ്യയെ ഹൈക്കമാന്‍ഡ് അനുനയിപ്പിച്ചാണ് കര്‍ണാടകയില്‍ മാറ്റത്തിന് വഴിയൊരുക്കിയത്.

Read more

ധാരണ പ്രകാരം ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതോടെയാണ് മുഖ്യമന്ത്രിസ്ഥാനമൊഴിയാന്‍ സിദ്ധരാമയ്യ തയ്യാറായത്. ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പങ്കുവെക്കാന്‍ സിദ്ധരാമയ്യ തയ്യാറായിട്ടില്ലെങ്കിലും പല ഫോര്‍മുലകളും കര്‍ണാടകയില്‍ തയ്യാറാവുന്നുണ്ട്. സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റും കര്‍ണാടകയില്‍ എം.എല്‍.സി.യായ മകന്‍ യതീന്ദ്രയ്ക്ക് കാബിനറ്റ് റാങ്കുള്ള മന്ത്രിസ്ഥാനവുമാണ് ഹൈക്കമാന്‍ഡ് വാഗ്ദാനം ചെയ്തതെന്നാണ് സൂചന.