കുത്തകകള്‍ക്ക് വേണ്ടി സാധാരണക്കാരെ കുടിയൊഴിപ്പിക്കുന്നു; സര്‍ക്കാരിന് എതിരെ രൂക്ഷവിമര്‍ശനവുമായി ലത്തീന്‍ സഭ

വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍ സാധാരണക്കാരായ ജനങ്ങളെ കുടിയൊഴിപ്പിക്കുന്നെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ. കുത്തകകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ സാധാരണക്കാരെ കുടിയിറക്കുകയാണ്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും കുരിശിന്റെ വഴി ചടങ്ങിന് ശേഷം വിശ്വാസികള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

‘വിഴിഞ്ഞം സമരത്തിന്റെ സമയത്ത് സാധാരണക്കാര്‍ ഭവനരഹിതരാവുകയും ഗോഡൗണുകളില്‍ കഴിയേണ്ട സാഹചര്യം ഉണ്ടാവുകയു ചെയ്തു. കുത്തക മുതലാളിമാരെ പ്രോത്സാഹിപ്പിക്കുന്ന സമീപനം പരമ്പരാഗത തൊഴിലിനും ഉപജീവനത്തിനും തടസമായി തീരുന്നതിനും കുടിയേറ്റത്തിനും കാരണമാകുന്നു. പുത്തന്‍ സാമ്പത്തിക നയങ്ങള്‍ മത്സ്യത്തൊഴിലാളികളെയും ആദിവാസികളെയും ദളിതരെയും കര്‍ഷകരെയും ദുരന്ത സാഹചര്യത്തിലേയ്ക്ക് തള്ളിയിടുകയാണ്.’ – ഡോ. തോമസ് ജെ നെറ്റോ പറഞ്ഞു.

ചടങ്ങുകളില്‍ മന്ത്രി ആന്റണി രാജു പങ്കെടുത്തിരുന്നു. അദ്ദേഹം മടങ്ങിയ ശേഷമാണ് ആര്‍ച്ച് ബിഷപ്പ് വേദിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. നേരത്തേ പലവട്ടം ലത്തീന്‍ അതിരൂപത ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം അറിയിച്ചിരുന്നു.

മാസങ്ങളോളം വിഴിഞ്ഞത്ത് സമരവും നടത്തിയിരുന്നു. തുടര്‍ന്ന് അനുനയത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തിയെങ്കിലും ലത്തീന്‍ സഭയ്ക്ക് ഇപ്പോഴും ഈ വിഷയത്തില്‍ പ്രതിഷേധമുണ്ടെന്നാണ് ആര്‍ച്ച് ബിഷപ്പിന്റെ വാക്കുകകളിലൂടെ വ്യക്തമാകുന്നത്.