ദയാധനത്തിൽ അഭിപ്രായ ഭിന്നത, തീരുമാനം എടുക്കാതെ തലാലിന്റെ കുടുംബം; നിമിഷപ്രിയയുടെ മോചനത്തിൽ ചർച്ചകൾ ഇന്നും തുടരും

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചർച്ചകൾ ഇന്നും തുടരും. ദയാധനം സ്വീകരിക്കുന്നതിൽ കൂടി അന്തിമ തീരുമാനത്തിൽ എത്തലാണ് അടുത്ത ഘട്ടം. ഈ കാര്യത്തിൽ കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ കുടുംബം തീരുമാനം എടുത്തിട്ടില്ല. ദയാധനത്തിന്റെ കാര്യത്തിൽ കുടുംബത്തിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട്.

ദയാധനം സ്വീകരിച്ച് മാപ്പു നൽകാനുള്ള അധികാരം ശരിയത്ത് നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിനാണുള്ളത്. എന്നാൽ പല ഗോത്രനേതാക്കളും കുടുംബാംഗങ്ങളും വധശിക്ഷ നടപ്പാക്കണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്. വധശിക്ഷയ്ക്ക് തൽക്കാലം പുതിയ തീയതി നിശ്ചയിക്കാത്തതിനാൽ ചർച്ചകൾക്ക് കുറച്ചു സമയം കിട്ടും എന്നത് ആശ്വാസമാണ്.

യെമനി പൗരൻ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയയുടെ വധശിക്ഷ ഇന്ന് നടപ്പാക്കാനാണ് നിശ്ചയിച്ചിരുന്നത്. ശിക്ഷ നടപ്പാക്കുന്നത് നീട്ടി വയ്ക്കാൻ ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് യെമനി കോടതി ഉത്തരവ് നൽകിയത്. ശിക്ഷ മാറ്റിവച്ചെന്ന കാര്യം കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു.

Read more

അതേസമയം വിഷയത്തിൽ ഇടപെട്ടതായി അവകാശപ്പെട്ട് കൂടുതൽ പേർ രംഗത്തെത്തുകയാണ്. കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായി സംസാരിച്ചതായി അവകാശപ്പെട്ട് സൗദിയിലെ മലയാളി വ്യവസായിയും രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളിലായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വഴി നടത്തിയ ചർച്ചകളും വധശിക്ഷ നീട്ടിവെക്കുന്നതിലേക്ക് നയിച്ചിരുന്നു. എന്നാൽ കേന്ദ്രസർക്കാർ ഇക്കാര്യം തള്ളുകയും ചെയ്തിരുന്നു.