.'ഇവനൊക്കെ ഇങ്ങനെ ചെയ്യുന്നത് കമ്മ്യൂണിസ്റ്റ് ഭരണത്തിലാണല്ലോയെന്ന് ഓര്‍ക്കുമ്പോള്‍ ആത്മനിന്ദ തോന്നുന്നു', രഞ്ജിത്തേ നിങ്ങളിത്ര തരംതാണ തരികിടകള്‍ക്കു പോണത്; പൊട്ടിത്തെറിച്ച് വിനയന്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍. അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടുവെന്ന ഗുരുതര വെളിപ്പെടുത്തലാണ് അദേഹം നടത്തിയിരിക്കുന്നത്.

വ്യക്തിവിരോധം മൂലം പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമ പട്ടികയില്‍ നിന്നൊഴിവാക്കി. ജൂറി അംഗങ്ങളെ സ്വാധീനിക്കാന്‍ ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്ത് ശ്രമിച്ചു. രഞ്ജിത്തിന്റെ അനാവശ്യ ഇടപെടലുകളെപ്പറ്റി ഒരു ജൂറി അംഗം മന്ത്രിയുടെ ഓഫിസില്‍ പരാതി പറഞ്ഞിട്ടുണ്ട്. തെളിവ് പുറത്ത് വിടാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് രഞ്ജിത്തിനെ വെല്ലുവിളിച്ച് വിനയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ്

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പുര്‍ണരൂപം:

എന്നെ ഞെട്ടിക്കുകയും അതിലേറെ ഉത്കണ്ഠാകുലനാക്കുകയും ചെയ്ത വളരെ ഗൗരവതരമായ ഒരു കാര്യം എല്ലാവരോടും കൂടി പങ്കുവയ്കുവാനാണ് ഇപ്പോള്‍ ഈ കുറിപ്പെഴുതുന്നത്.. എന്റെ സിനിമാ ജീവിതത്തില്‍ ഏറെ പ്രതിസന്ധി നിറഞ്ഞ കാലത്തു പോലും അതൊക്കെ നേരിട്ട് നീതിക്കു വേണ്ടി പോരാടി തിരിച്ചു വന്ന ഞാന്‍ ഇപ്പോളറിഞ്ഞ ഈ കാര്യങ്ങളോടു പ്രതികരിച്ചില്ലങ്കില്‍ എന്റെ മനസ്സാക്ഷിയുടെ മുന്നില്‍ പോലും പരിഹാസ്യനായിപ്പോകും എന്നു തോന്നി.. ആദ്യമേ തന്നെ പറയട്ടെ ഇത്തവണത്തെ സംസ്ഥാന ഫിലിം അവാര്‍ഡു ലഭിച്ച എല്ലാവരെയും അഭിനന്ദിച്ചു കൊണ്ടും ജൂറിയുടെ തീരുമാനത്തെ അംഗീകരിച്ചുകൊണ്ടും ആണ് ഇതെഴുതുന്നത്..
ഞാന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമ അവാര്‍ഡിനു മത്സരിച്ചെങ്കിലും അത് ഏറ്റവും നല്ല സിനിമയാണന്ന അവകാശവാദമൊന്നും എനിക്കുണ്ടായിരുന്നില്ല..

പക്ഷേ സിനിമാ അവാര്‍ഡു നിര്‍ണ്ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന് ഇട പെടാനും ജുറി അംഗങ്ങളെ നിയന്ത്രിക്കാനും അതു വഴി തനിക്കു വിരോധമുള്ളവരുടെ ചിത്രങ്ങളെ അവാഡില്‍നിന്നും ഒഴിവാക്കാനുമുള്ള അധികാരമുണ്ടോ? അങ്ങനെ ചെയ്താല്‍ അത് അധികാര ദുര്‍വിനിയോഗം അല്ലേ? ആ രീതിയില്‍ അക്കാദമി ചെയര്‍മാന്‍ നിരന്തരമായി ഇടപെടുന്നു എന്ന പരാതി വളരെ സീനിയറായ ഒരു ജൂറി അംഗം ബഹുമാനപ്പെട്ട സാംസ്‌കാരിക വകുപ്പു മന്ത്രിയെ അറിയിക്കുവാനായി മന്തിയുടെ പി എസ്സിനെ തന്നെ വിളിച്ചു പറയുകയും, ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറിയെ അറിയിക്കുകയും ചെയ്തിട്ടും പക്ഷപാതം കാണിച്ച ആ ചെയര്‍മാനെ പ്രസ്തുത അവര്‍ഡ് പ്രഖ്യാപിക്കുന്നതു വരെയെങ്കിലും മാറ്റി നിര്‍ത്താനും നീതി നടപ്പാക്കുവാനും കഴിയാഞ്ഞത് ആരുടെ വീഴ്ച്ചയാണ്? അതോ സാംസ്‌കാരിക വകുപ്പ് അറിഞ്ഞുകൊണ്ടാണോ ചെയര്‍മാന്‍ രഞ്ജിത് ഈ കളി കളിച്ചത്?

ചലച്ചിത്ര അക്കാദമി പോലുള്ള മറ്റൊരു സ്ഥാപനത്തില്‍ നേരത്തെ ചെയര്‍മാനായിരുന്ന വ്യക്തിയാണ് പരാതി പറഞ്ഞ ആ ജൂറി മെമ്പര്‍ എന്ന് ശ്രീ രഞ്ജിത്തിന് അറിയാമല്ലോ അല്ലേ? അദ്ദേഹത്തെപ്പോലെ വളരെ പക്വതയും സിനിമാ മേഘലയില്‍ ആധികാരികതയുമുള്ള ജൂറി അംഗമായ ചലച്ചിത്രകാരനോട് ”പത്തൊന്‍പതാം നൂറ്റാണ്ട് ചവറു പടമാണെന്നും സെലക്ഷനില്‍ നിന്ന് ഒഴാവാക്കാമായിരുന്നെന്നും’ അവാര്‍ഡ് നിര്‍ണ്ണയം നടക്കുന്ന വേളയില്‍ നിങ്ങള്‍ പറഞ്ഞെങ്കില്‍ ഒരു നിമിഷം ആ അക്കാദമി പടിക്കെട്ടിനുള്ളില്‍ നില്‍ക്കാതെ നിങ്ങള്‍ രാജിവച്ചിറങ്ങണം.. കുറ്റകരമായ പ്രവര്‍ത്തിയാണ് നിങ്ങള്‍ ചെയ്തത്.. രഞ്ജിത്തിന് ആ ചിത്രം ചവറു പടം ആയിരിക്കാം പക്ഷേ സെലക്ട് ചെയ്യല്ലെന്നു പറയാന്‍ നിങ്ങള്‍ ജൂറി അംഗമല്ല..

ഒരു ജൂറി അംഗത്തെ സ്വാധീനിക്കാന്‍ ശ്രമിച്ച ചെയര്‍മാന്‍ ആ ഒറ്റ കാരണത്താല്‍ തന്നെ അധികാര ദുര്‍വിനിയോഗം നടത്തിയിരിക്കുന്നു..
പത്തൊന്‍പതാം നൂറ്റാണ്ട് നിരവധി അവാര്‍ഡുകള്‍ക്കു പരിഗണിക്കാവുന്ന ചിത്രമാണ്, പ്രത്യേകിച്ച് ആര്‍ട്ട് ഡയറക്ഷന്‍ വളരെ നല്ലതാണെന്ന് ആ ജൂറി മെമ്പര്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ ശക്തമായി എതിര്‍ത്തു.. കലാസംവിധാനത്തെ പറ്റി എന്നെ പഠിപ്പിക്കണ്ട എന്നാണ് അദ്ദേഹം നിങ്ങള്‍ക്കപ്പോള്‍ മറുപടി തന്നത്.. അല്ലേ രഞ്ജിത്..? അവിടെ ഉത്തരം മുട്ടിയ നിങ്ങള്‍ മറ്റൊരു ജൂറി മെമ്പറായ നടി ഗൗതമിയേ വിട്ട് ഒരഭ്യാസം നടത്തി.. പത്തൊന്‍പതാം നൂറ്റാണ്ടില്‍ സെറ്റിട്ടതു ശരിയല്ല.. കാര്‍ഡ് ബോര്‍ഡ് തെളിഞ്ഞു കാണുന്നുണ്ട് എന്നൊക്കെയാണ് ശ്രീമതി ഗൗതമി പറഞ്ഞതത്രേ.. നടി ഗൗതമി പത്തൊന്‍പതാം നുറ്റാണ്ട് തന്നെയാണോ കണ്ടതെന്ന് അവരോടു തന്നെ ചോദിക്കണം. മാത്രമല്ല രഞ്ജിത്തിന്റെ മെഗാഫോണായി നിന്നുകൊണ്ട് ജൂറി അംഗങ്ങളായ ശ്രീ മധുസൂദനനും ശ്രീ ഹരിയുമൊക്കെ രഞ്ജിത്തിന്റെ ആഗ്രഹം നടപ്പാക്കാന്‍ വേണ്ടി വാദിക്കുന്നതു കണ്ടപ്പോളാണ് പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയ്‌ക്കെതിരെ ശരിക്കും കൂട്ടായ ഗൂഢാലോചന നടക്കുന്നതായി തനിക്ക് വ്യക്തമായതെന്ന് തികച്ചും വികാരാധീനനായിട്ടാണ് ആ മുതിര്‍ന്ന ജൂറി അംഗം പറഞ്ഞത്…

രഞ്ജിത്തിന്റെ പ്രവര്‍ത്തി കണ്ടിട്ട് ന്യായത്തിനു വേണ്ടി സംസാരിച്ച ആ മനുഷ്യന് ബ്രൂട്ടസിന്റെ കത്തി തന്‍ന്റെ നെഞ്ചത്ത് കുത്തിയിറക്കിയ പോലെ അനുഭവ പ്പെട്ടെന്നും.. ഒന്നു രണ്ടു ദിവസം ഉറങ്ങാന്‍ കഴിഞ്ഞില്ലന്നും പറയുമ്പോള്‍ നിങ്ങളേ പറ്റി എനിക്ക് അവജ്ഞ തോന്നു രഞ്ജിത്തേ.. ഈ സ്റ്റേറ്റ് അവാര്‍ഡ് അത്ര വലിയ സംഭവമാണോ? അത് കിട്ടുന്നവര്‍ അത്ര വലിയ മഹാന്‍മാരാണോ? അതോ പത്തൊന്‍പതാം നൂറ്റാണ്ടിനു ഒന്നു രണ്ട് അവാര്‍ഡു കൂടി കിട്ടി പോയാല്‍ രഞ്ജിത്തിനു നാണക്കേടാവുമോ? ഇതൊന്നും അല്ലെങ്കില്‍ ഈ പടത്തെ തഴയുവാന്‍ ഇത്രയേറെ ഗുസ്തി പിടിച്ചതിന്റെ പിന്നില്‍ വല്ല രാഷ്ട്രീയ കാരണങ്ങളുമുണ്ടോ?ഏതായാലും ഈ പിന്നാമ്പുറക്കളി ഒക്കെ മനസ്സിലാക്കുന്ന ഏതൊരാള്‍ക്കും ഈ അവാര്‍ഡിനോടൊക്കെ പുഛമേ തോന്നു..

ഞാന്‍ വ്യക്തമായി പറയുന്ന ഈ കാര്യങ്ങള്‍ തെറ്റാണെങ്കില്‍ നിങ്ങള്‍ പറയൂ… ഞാന്‍ കൃത്യമായ തെളിവുകള്‍ നിങ്ങള്‍ക്കു തരാം.. അതു കൈയ്യില്‍ വച്ചുകൊണ്ടാണ് ഞാനിതെഴുതുന്നത്.. വേണ്ടി വന്നാല്‍ അതു എല്ലാ മീഡിയയ്കും ഞാന്‍ കൊടുക്കും.. മിസ്റ്റര്‍ രഞ്ജിത്തല്ലാതെ മറ്റൊരാളും ഈ കേരളത്തില്‍ ഇന്നേവരെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെ ഇത്ര തരംതാണ അവസ്തയില്‍ എത്തിച്ചിട്ടില്ല..

തീര്‍ന്നില്ല.. ഇനിയുമുണ്ടു കാര്യങ്ങള്‍… അങ്ങനെ പ്രധാനപ്പെട്ട അവാര്‍ഡുകള്‍ പലതും വെട്ടി മാറ്റിയ ശേഷം ഒടുവില്‍ സംഗീതത്തിനും ഡബ്ബിംഗിനുമായി മൂന്ന് അവാര്‍ഡ് പത്തൊന്‍പതാം നൂറ്റാണ്ടിനു കൊടുക്കാന്‍ തീരുമാനിക്കുന്നു.. പക്ഷേ രഞ്ജിത്ത് ആ വിവരം അറിഞ്ഞില്ല.. അറിഞ്ഞപ്പോള്‍ നിങ്ങള്‍ കലിപൂണ്ടു.. ജോലി കഴിഞ്ഞു വെളിയില്‍ പോയ ജൂറി ചെയര്‍മാന്‍ ഗൗതം ഘോഷുള്‍പ്പടെ എല്ലാവരെയും വേഗം തിരിച്ചു വിളിക്കുന്നു.. എന്തോ അരുതാത്തതു നടന്ന പോലെ ആ അവാര്‍ഡുകള്‍ പുനര്‍ ചിന്തനം ചെയ്യണമെന്നു പറയുന്നു.. ആരോ പറഞ്ഞു വിട്ടതു പോലെ ഒരേ വാക്കുകള്‍ എല്ലാരും പറയുന്നു.. ”ഇതിലും നല്ലതുണ്ടോ എന്ന് ഒന്നു കൂടി നോക്കിയാലോ?” ഇതു കേട്ട് ജൂറി അംഗം ഗായികയായ ജിന്‍സി ഗ്രിഗറി വിഷമത്തോടെ പറഞ്ഞു ”അതു മാറ്റണോ സര്‍ എല്ലാരും കൂടി ആലോചിച്ചെടുത്തതല്ലേ…” ജിന്‍സിയുടെ നിറഞ്ഞ കണ്ണുകള്‍ കണ്ടപ്പോള്‍ ശ്രീ ഗൗതം ഘോഷിന് മനം മാറ്റം വന്നു.. ഇനി അതിനൂടി മാറ്റം വരുത്തണ്ട എന്ന് പറഞ്ഞ് അദ്ദേഹം പുറത്തേക്കു പോയത്രേ..

അങ്ങനെ രഞ്ജിത്തിന്റെ വിനയനിഗ്രഹം കഥകളി ക്ലൈമാക്‌സിലെത്താതെ പോയി.. എന്താ ഇതൊക്കെ സത്യമല്ലേ ചെയര്‍മാനേ? ഞാന്‍ വ്യക്തിപരമായി നിങ്ങളോട് ഒരു ദ്രോഹവും ചെയ്തിട്ടില്ല..ഇനി എന്നോട് നിങ്ങള്‍ക്ക് അടങ്ങാത്ത പകയുണ്ടങ്കില്‍ പോലും ആ ചിത്രത്തില്‍ പണിയെടുത്ത ആര്‍ട്ട് ഡയറക്ടറും മേക്കപ്പ്മാനുമൊക്കെ എന്തു പിഴച്ചു.. അക്കാദമിയിലോ ജൂറിയിലോ ഒന്നും അംഗമല്ലാത്ത ഒരാള്‍ക്ക് ഇത്ര കൃത്യമായി തിരക്കഥ പോലെ കാര്യങ്ങള്‍എങ്ങനെ പറയാന്‍ കഴിയുന്നു എന്ന് രഞ്ജിത്തിന് അതിശയം തോന്നാം.. അതാ രഞ്ജിത്തേ കാവ്യ നീതി എന്നൊക്കെ പറയുന്നത്. നേരിനെ മറയ്ക്കുന്ന ഇരുമ്പു മറകള്‍ മാറ്റാന്‍ ആരെങ്കിലും ഉയിര്‍ത്തെഴുന്നേല്‍ക്കും… നിങ്ങള്‍ക്കിതു സത്യമല്ലെന്നു പറയാന്‍ കഴിയുമോ? അങ്ങനെയെങ്കില്‍ പറയൂ.. അതെന്റെ ക്രെഡിബിലിറ്റിയുടെ കൂടി പ്രശ്‌നമാണല്ലോ.. കൃത്യമായ തെളിവ് കേരള ജനത മുഴുവന്‍ അറിയുന്ന രീതിയില്‍ ഞാന്‍ കൊടുക്കാം.. മറ്റു ചിലരു കൂടി അപ്പോള്‍ ഉത്തരം പറയേണ്ടി വരും…

കാര്യം കാണാന്‍ വേണ്ടി കമ്മ്യൂണിസ്റ്റായ വ്യക്തിയല്ല നേരത്തെ പറഞ്ഞ ജൂറി അംഗം.. അദ്ദേഹം പറഞ്ഞ ഒരു വാക്ക് അതേ ഭാഷയില്‍ പറയാം…’ഇവനൊക്കെ ഇങ്ങനെ ചെയ്യുന്നത് കമ്മ്യൂണിസ്റ്റ് ഭരണത്തിലാണല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്ക് ആത്മനിന്ദ തോന്നുന്നു. സത്യം പറയട്ടെ ഇടതു പക്ഷത്തോട് ചേര്‍ന്നു നിന്ന എനിക്കും അങ്ങനെ തോന്നുന്നു.. എന്തിനാണു സുഹൃത്തേ.. രഞ്ജിത്തേ നിങ്ങളിത്ര തരം താണ തരികിടകള്‍ക്കു പോണത്.. സ്റ്റേറ്റു കാറില്‍ നടക്കുന്ന നീതിബോധത്തോടെ പെരുമാറേണ്ട അക്കാദമി ചെയര്‍മാനല്ലേ നിങ്ങള്‍.. മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ നിങ്ങളേതു രീതിയിലെങ്കിലും ഇടപെട്ടിട്ടുണ്ടങ്കില്‍ ഇപ്പഴത്തെ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു നിങ്ങള്‍ പുറത്തു പോകണം ..

”ഇയാളു തന്നെയാണിരിക്കുന്നതെങ്കില്‍ ഇനിവരുന്ന മൂന്നു വര്‍ഷവും ചലച്ചിത്രകാരന്‍മാര്‍ക്കു നീതി കിട്ടാതെ പോകും..”
എന്നാണ് നിങ്ങള്‍ നിയമിച്ച പരിണിത പ്രജ്ഞനായ ആ ജൂറിമെമ്പര്‍ പറയുന്നത്..
ബഹുമാന്യനായ സാസ്‌കാരിക മന്ത്രി ശ്രീ സജീ ചെറിയാനും ഇക്കാര്യത്തില്‍ മറുപടി പറയേണ്ടതുണ്ട്.. ഒരു ജൂറി അംഗം തന്നെ ചെയര്‍മാന്‍ രഞ്ജീത്തിന്റെ അവിഹിതമായ ഇടപെടലിനെ പ്പറ്റി മന്ത്രിയുടെ പി എസ്സിനേ വിളിച്ചു പറഞ്ഞു.. എന്നിട്ട് താങ്കള്‍ എന്തു ചെയ്തു? ഇത്തരം അവതാരങ്ങളുമായി മുന്നോട്ടു പോകാന്‍ തന്നെയാണോ തീരുമാനം? എങ്കില്‍ … ബലേ ഭേഷ്…. എന്നേ പറയാനുള്ളു…