'പരിഷ്കരിച്ച കുർബാനക്രമം തന്നെ തുടരണം, ഇടയലേഖനം വായിക്കും'; വൈദികരെ തള്ളി ഇരിങ്ങാലക്കുട രൂപത

ജനാഭിമുഖ കുർബാനയ്ക്ക് വിരുദ്ധമായ സിറോ മലബാർ സിനഡിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് ഇരിങ്ങാലക്കുട രൂപത.  പരിഷ്കരിച്ച കുർബാന ക്രമവുമായി മുന്നോട്ടുപോകുമെന്നും ഇരിങ്ങാലക്കുട രൂപത വ്യക്തമാക്കി.നവംബർ 28 മുതൽ പരിഷ്കരിച്ച കുർബാനക്രമം തന്നെ തുടരണം. ആർച്ച് ബിഷപ്പിന്റെ ഇടയലേഖനം നാളെ പള്ളികളിൽ വായിക്കും. പരസ്യ പ്രസ്താവനകൾ രൂപതയുടെ സമ്മതത്തോടെ അല്ലെന്നും വൈദികർ ഇതിൽ നിന്ന് പിന്മാറണമെന്നും ഇരിങ്ങാലക്കുട രൂപത ആവശ്യപ്പെട്ടു.

കുര്‍ബാന ക്രമം ഏകീകരിക്കാനുള്ള തീരുമാനത്തിനെതിരെ  സിറോ മലബാർ സഭയിൽ  കടുത്ത നിലപാടുമായി ഒരു വിഭാഗം വൈദികർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സിനഡ് തീരുമാനം ഉൾക്കൊള്ളിച്ചുള്ള കർദ്ദിനാളിന്‍റെ  ഇടയലേഖനം പള്ളികളിൽ  വായിക്കില്ലെന്നും  ഇരിങ്ങാലക്കുട രൂപതാ വൈദികര്‍ അറിയിച്ചു. നിലവിലെ ജനാഭിമുഖ കുര്‍ബാന തുടരണമെന്നും 184 വൈദികരുടെ പിന്തുണ ഉണ്ടെന്നും വൈദികര്‍ അറിയിച്ചിരുന്നു.

എറണാകുളം അങ്കമാലി അതിരൂപതയില്‍  50 വർഷമായി തുടരുന്ന ജനാഭിമുഖ കുർബാന തന്നെ തുടരുമെന്നാണ്  വൈദികര്‍ വ്യക്തമാക്കുന്നത്. ഏകീകൃത കുര്‍ബാന ക്രമം അടിച്ചേല്‍പ്പിക്കുന്നത് ധാര്‍മികവും ക്രൈസ്തവവുമല്ല. ചില മെത്രാന്‍മാരുടെ സ്ഥാപിത താല്‍പ്പര്യമാണ് ആരാധനാക്രമത്തിലെ മാറ്റത്തിന് പിന്നിലെന്ന് വൈദികർ പാസാക്കിയ പ്രമേയത്തില്‍ വ്യക്തമാക്കുന്നു. മാര്‍പാപ്പയുടെ കത്ത് കല്‍പ്പനയായി ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് സിനഡിലെ മെത്രാൻമാർ ചെയ്തത്.  സത്യം അറിഞ്ഞാല്‍ സിനഡ് തീരുമാനം മാര്‍പാപ്പ അംഗീകരിക്കില്ലെന്നും വൈദികർ പറഞ്ഞു.