ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി; കാരണം ബോധിപ്പിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതിനുള്ള കാരണങ്ങള്‍ ബോധിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് വിചാരണക്കോടതി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു, തെളിവുകള്‍ നശിപ്പിച്ചു എന്നീ ആരോപണങ്ങളില്‍ കൃത്യമായ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ജുഡീഷ്യല്‍ ഓഫീസറെ വരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പ്രോസിക്യൂഷന്‍ കണ്ടെത്തലും തെറ്റാണ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ക്കുള്ള തെളിവുകളും കോടതിക്ക് ലഭിച്ചിട്ടില്ല. തെളിവുകളുടെ പിന്‍ബലമില്ലാതെയാണ് വിചാരണ കോടതിയെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചതെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം കഴിഞ്ഞ ദിവസമാണ് ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വിചാരണക്കോടതി തള്ളിയത്. പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ഹര്‍ജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്. ജാമ്യവ്യവസ്ഥകള്‍ തുടര്‍ച്ചയായി ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. കേസ് അട്ടിമറിക്കുന്നതിന് പ്രതിയുടെ ഭാഗത്തു നിന്നു നീക്കമുണ്ടായെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. അഭിഭാഷകരുടെ നിര്‍ദ്ദേശമനുസരിച്ച് ദിലീപ് പത്തിലേറെ സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവുകള്‍ നശിപ്പിച്ചെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്.

ഇതുമായി ബന്ധപ്പെട്ട് സാക്ഷിമൊഴികളും, ഡിജിറ്റല്‍ രേഖകളും ഹാജരാക്കിയിരുന്നു. ദിലീപിന്റെ മൊബൈല്‍ ഫോണിലെ തെളിവുകള്‍ സൈബര്‍ വിദഗ്ധനെ ഉപയോഗിച്ചു നശിപ്പിച്ചതും അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നു. പ്രോസിക്യൂഷന്‍ വിവാദങ്ങളില്‍ കഴമ്പില്ലെന്നായിരുന്നു ദിലീപിന്റെ വാദം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല. പുകമറ സൃഷ്ടിക്കാനാണ് പ്രോസിക്യൂഷന്‍ ശ്രമിക്കുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ തിരക്കഥ അനുസരിച്ചാണ് പ്രോസിക്യൂഷന്‍ പുതിയ ഹര്‍ജി നല്‍കിയിരിക്കുന്നതെന്നും ദിലീപ് കോടതിയില്‍ വാദിച്ചു. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.