ധീരജിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് നാട്, മൃതദേഹം സംസ്‌കരിച്ചു

ഇടുക്കി എൻജിനീയറിംഗ് കോളജില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് തൃച്ചംബരത്തെ വീടിന് സമീപം സി.പി.എം വിലകൊടുത്തു വാങ്ങിയ ഭൂമിയിലാണ് ധീരജിന്റെ മൃതദേഹം സംസ്കരിച്ചത്. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സഹപാഠികളും അടക്കം നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.

മൃതദേഹം അര്‍ദ്ധരാത്രിയോടെയാണ് സ്വദേശത്ത് എത്തിച്ചത്. ഇടുക്കിയില്‍ നിന്ന് വിലാപയാത്രയായി എത്തിയ മൃതദേഹം മാഹി പാലത്തില്‍ വെച്ച് ജില്ലയിലെ നേതാക്കള്‍ ഏറ്റുവാങ്ങി. വിലാപയാത്ര കടന്ന് വന്ന വഴിയില്‍ നൂറ് കണക്കിന് പ്രവര്‍ത്തകരാണ് തടിച്ച് കൂടിയിരുന്നത്. 12.30 ഓടെ സി.പി.എം തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഓഫീസില്‍ എത്തിച്ച മൃതദേഹം പിന്നീട് വീട്ടിലേക്ക് കൊണ്ടുപോയി. സി.പി.എം സംസ്ഥാന സെക്രട്ടറി അടക്കമുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. മന്ത്രി എം വി ഗോവിന്ദന്‍, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം, ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, മന്ത്രി പി. രാജീവ്, ഇ.പി ജയരാജന്‍ തുടങ്ങിയ നേതാക്കള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

അതേസമയം ധീരജ് കൊലക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രതി നിഖില്‍ പൈലിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. നേരത്തെ പിടിയിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജെറിന്‍ ജോജോയുടെ അറസ്റ്റും രേഖപ്പെടുത്തി. കൂടുതല്‍ പേര്‍ക്ക് കേസില്‍ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വധശ്രമവും സംഘം ചേര്‍ന്നതുമാണ് ജെറിന്‍ ജോജോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. സംഭവത്തില്‍ കെ.എസ്.യു യൂണിറ്റ് സെക്രട്ടറി അലക്‌സ് റാഫേല്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കൂടി കസ്റ്റഡിയിലുണ്ട്.

ധീരജിന്റെ നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇടത് നെഞ്ചിന് താഴെ കത്തികൊണ്ട് 3 സെന്റിമീറ്റര്‍ ആഴത്തിലായിരുന്നു കുത്തേറ്റത്. രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് കോളജ് തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം ഉണ്ടാവുകയും ധീരജിനെ പുറത്ത് നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തി കൊലപ്പെടുത്തുകയും ചെയ്തത്.