ഭക്ഷണം പോലും നിഷേധിച്ചു; വീട്ടിലേക്കുള്ള ഫോണ്‍വിളി വിലക്കി; സൂര്യയുടെ മരണത്തില്‍ വെളിപ്പെടുത്തലുമായി മാതാപിതാക്കള്‍

കണ്ണൂര്‍ കരിവെള്ളൂരില്‍ ജീവനൊടുക്കിയ സൂര്യ ഭര്‍തൃവീട്ടില്‍ നേരിട്ടത് കൊടിയ പീഡനമെന്ന് മാതാപിതാക്കള്‍. വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നതിന് വിലക്കുണ്ടായിരുന്നുവെന്നും ഭക്ഷണം നല്‍കിയിരുന്നില്ലെന്നും സൂര്യയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

നേരിട്ട പീഡനങ്ങള്‍ സംബന്ധിച്ച തെളിവ് ഫോണിലുണ്ടെന്ന് സൂര്യ അനുജത്തിക്ക് ഓഡിയോ സന്ദേശം അയച്ചിരുന്നതായും കുടുംബാംഗങ്ങള്‍ പറയുന്നു. ബന്ധുക്കള്‍ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. 2021 ലാണ് സൂര്യയും രാഗേഷുമായുള്ള വിവാഹം കഴിഞ്ഞത്.

8 മാസം പ്രായമുള്ള മകനുണ്ട്. പീഡനം സഹിക്കവയ്യാതെ മൂന്നാം തിയതി സൂര്യ ജീവനൊടുക്കുകയായിരുന്നു. ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.